ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ നാസയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ‘പേസ്’ വിക്ഷേപിച്ചു

നാസയുടെ പേസ് (പ്ലാങ്ടണ്‍, എയറോസോള്‍, ക്ലൗഡ്, ഓഷ്യന്‍ ഇകോസിസ്റ്റം) ഉപഗ്രഹം വിക്ഷേപിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കേപ്പ് കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനിലെ ലോഞ്ച് കോംപ്ലക്‌സ് 40 ല്‍ വെച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

സമുദ്രത്തിലെ മൈക്രോ ആല്‍ഗകള്‍ എന്നറിയപ്പെടുന്ന ഫൈറ്റോപ്ലാങ്ടണിനെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാന്‍ ഈ ഉപഗ്രഹത്തിന്റെ സഹായത്തോടെ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കും. സമുദ്രത്തിലെ ഭക്ഷ്യശൃംഖലയുടെ അടിത്തറയാണ് ഫൈറ്റോപ്ലാങ്ടണുകള്‍. ചെറിയ സൂപ്ലാങ്ക്ടണ്‍ മുതല്‍ ടണ്‍കണക്കിന് ഭാരമുള്ള തിമിംഗലങ്ങള്‍ക്ക് വരെ ഭക്ഷണമാവുന്ന, അവയുടെയെല്ലാം ഊര്‍ജ്ജത്തിന്റെ പ്രാഥമിക ഉറവിടങ്ങളാണിവ. ഫൈറ്റോപ്ലാങ്ക്ടണിനെ ഭക്ഷിക്കുന്ന ചെറിയ മത്സ്യങ്ങളും സമുദ്രജീവികളും പിന്നീട് വലിയ മത്സ്യങ്ങള്‍ക്ക് ഭക്ഷണമാവുന്നു.

പൊടി, പുക തുടങ്ങി വായുവിലെ കണങ്ങളുടെ സ്വാധീനം മനസിലാക്കാനും മേഘരൂപീകരണം, ഗ്രഹത്തിന്റെ താപനില ഉയരുന്നതും താഴുന്നതുമെല്ലാം മനസിലാക്കാനും പേസ് ഉപഗ്രഹം സഹായിക്കും. മുമ്പ് ഫെബ്രുവരി ആറിന് നടത്താനിരുന്ന വിക്ഷേപണം വൈകുകയായിരുന്നു. താല്‍കാലിക ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്തിച്ച് പിന്നീട് അവിടെ നിന്ന് അന്തിമ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോവുന്നതിന് പകരം നേരിട്ട് ഉപഗ്രഹത്തെ അന്തിമ ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് ചെയ്തത്. സണ്‍ സിങ്ക്രണസ് ഭ്രമണപഥത്തിലാണ് ഉപഗ്രഹം സ്ഥാപിച്ചത്.

 

Top