വിക്രം ലാന്‍ഡര്‍: കൂടുതല്‍ പരിശോധനകള്‍ക്കൊരുങ്ങി നാസ

ന്യൂഡല്‍ഹി: വിക്രം ലാന്‍ഡറിനെ കുറിച്ചുള്ള പരിശോധനകള്‍ക്കായി ഇന്ത്യയ്‌ക്കൊപ്പം നിന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. വിക്രം ലാന്‍ഡറിന്റെ ലക്ഷ്യ സ്ഥാനമായിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നാസ കൂടുതല്‍ പരിശോധനകള്‍ നടത്തും. ചൊവ്വാഴ്ച ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ പറന്നാണ് നാസയുടെ ലൂണാര്‍ നിരീക്ഷണ ഓര്‍ബറ്റര്‍ നിരീക്ഷണങ്ങള്‍ നടത്തുക.

വിക്രം ലാന്‍ഡറുള്ള പ്രദേശത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തുമെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചന്ദ്രയാന്റെ വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന ചാന്ദ്ര പ്രദേശത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്ന നാസ അത് ഐ.എസ്.ആര്‍.ഒയ്ക്ക് കൈമാറുമെന്നും ലൂണാര്‍ റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ പ്രൊജക്ട് സയന്റിസ്റ്റായ നോഹ് പെട്രോയെ ഉദ്ധരിച്ച് സ്പെയിസ് ഫ്ളൈറ്റ് നൗ എന്ന സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായി വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കു ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷടമായിരുന്നു. ഒടുവില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്കു ഇടിച്ചിറങ്ങിയതാവാം എന്നുള്ള അനുമാനത്തിലാണ് ഐ.എസ്.ആര്‍.ഒ.

Top