നരോദ പാട്യ കൂട്ടക്കൊല കേസില്‍ മൂന്നു പേര്‍ക്ക് 10 വര്‍ഷം കഠിന തടവ്

court order

അഹമ്മദാബാദ് : 2002ല്‍ ഉണ്ടായ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ മൂന്നു പേര്‍ക്ക് 10 വര്‍ഷം കഠിന തടവ്. പി.ജെ. രജപുത്, രാജ്കുമാര്‍ ചൗമാല്‍, ഉമേഷ് ഭര്‍വാദ് എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. സമൂഹത്തോടു നടത്തിയ ക്രൂരമായ കുറ്റകൃത്യത്തിന് ഉചിതമായ ശിക്ഷ ലഭിക്കണമെന്നു വ്യക്തമാക്കിയായിരുന്നു ഗുജറാത്ത് ഹൈക്കോടതി ശിക്ഷ വിധിച്ചത്. ചെറിയ ശിക്ഷ നല്‍കുന്നത് നീതിന്യായ വ്യവസ്ഥയെ അപഹസിക്കുന്നതിന് തുല്യമായിരിക്കുമെന്നും 10 വര്‍ഷം കഠിന തടവ് ഇവര്‍ അര്‍ഹിക്കുന്ന ശിക്ഷയാണെന്നും കോടതി വ്യക്തമാക്കി.

പ്രതികള്‍ കുറ്റക്കാരാണെന്ന് ഏപ്രില്‍ 20ന് കോടതി കണ്ടെത്തിയിരുന്നെങ്കിലും ശിക്ഷയുടെ കാര്യത്തില്‍ പ്രത്യേക വിചാരണ വേണമെന്ന് മൂന്നു പേരും ആവശ്യപ്പെടുകയായിരുന്നു. അതേസമയം കേസില്‍ ഗുജറാത്ത് മുന്‍ മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോട്നാനിയെ വെറുതെ വിട്ടിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ബജ്റംഗ് ദള്‍ നേതാവായ ബാബു ബജ്റംഗിയുടെ ജീവപര്യന്തം തടവ് ശിക്ഷയും ശരിവെച്ചിരുന്നു. 97 പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രത്യേക വിചാരണക്കോടതി 29 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലായിരുന്നു മായ കോട്നാനിയെ വെറുതെ വിട്ടത്.

2002 ഗുജറാത്ത് കലാപത്തിനിടയില്‍ മായ കോട്നാനിയുടെ നേതൃത്വത്തില്‍ അക്രമികള്‍ നരോദ പാട്യ മേഖലയില്‍ മുസ്ലിം സമുദായത്തില്‍പെട്ട 97 പേരെ കൂട്ടക്കൊല ചെയ്തതായാണ് കേസ്. ഗൈനക്കോളജിസ്റ്റായ മായ കോട്നാനി ഗുജറാത്തിലെ വനിതാ ശിശുക്ഷേമ മന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപത്തില്‍ നരോദ്യ പാട്യയിലാണ് ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടത്. 2007 ഫെബ്രുവരി 27ന് ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണു നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്.

Top