നരോദ ഗാം കൂട്ടക്കൊല ; മായ കോദ്‌നാനി ഗുജറാത്ത് നിയമസഭയില്‍ ഉണ്ടായിരുന്നെന്ന്‌ അമിത് ഷാ മൊഴി നല്‍കി

amith sha

അഹമ്മദാബാദ്:  നരോദ ഗാം കൂട്ടക്കൊല നടക്കുന്ന സമയത്ത് മുന്‍മന്ത്രി മായ കോദ്‌നാനി ഗുജറാത്ത് നിയമസഭയില്‍ ഉണ്ടായിരുന്നതായി ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ മൊഴി നല്‍കി.

മുന്‍ ഗുജറാത്ത് മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോദ്‌നാനി നരോദഗാമില്‍ 11 മുസ്ലിങ്ങള്‍ കലാപത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയാണ്.

കോദ്‌നാനിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയുടെ ആവശ്യത്തെ തുടര്‍ന്നാണ് അമിത് ഷാ കോടതിയില്‍ ഹാജരായത്.

97 പേരെ കൊലപ്പെടുത്തിയ നരോദ പാട്യ കൂട്ടക്കൊലയില്‍ മായ കോദ്‌നാനിയെ നേരത്തെ 28 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇവര്‍ക്ക് സ്ഥിരജാമ്യം നല്‍കി.

ഈ കേസിന്റെ അപ്പീലില്‍ ഹൈക്കോടതി വാദം കേട്ട് വിധി പറയാന്‍ വെച്ചിരിക്കുകയാണ്.

ഇതുകൂടാതെ 11 മുസ്ലിങ്ങള്‍ കൊല്ലപ്പെട്ട നരോദ ഗാം കേസില്‍ നാലു മാസത്തിനുള്ളില്‍ വിധി പറയണമെന്ന് സുപ്രീംകോടതി വിചാരണക്കോടതിക്ക് നിര്‍ദേശം കൊടുത്തിരുന്നു.

കൃത്യം നടക്കുന്ന സമയത്ത് താന്‍ നരോദ ഗാമില്‍ ഇല്ലായിരുന്നു എന്നതിന് തെളിവായി 14 സാക്ഷികളെ വിസ്തരിക്കാന്‍ മായ കോദ്‌നാനി അനുമതി തേടിയിരുന്നു. ഇവരിലൊരാളാണ് അമിത് ഷാ.

Top