‘ഇന്ത്യയില്‍ ജീവിക്കാനും ജോലി ചെയ്യാനും കൂടുതല്‍ ജപ്പാന്‍കാരെ ക്ഷണിക്കുകയാണ്’: നരേന്ദ്ര മോദി

ഗാന്ധിനഗര്‍: ജപ്പാന്‍ നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യ- ജപ്പാന്‍ ബിസിനസ് പ്ലീനറിയിലാണ് കൂടുതല്‍ ജപ്പാന്‍ നിക്ഷേപകരെ പ്രധാനമന്ത്രി സ്വാഗതം ചെയ്തത്.

”ഇന്ത്യയില്‍ ജീവിക്കാനും ജോലി ചെയ്യാനും കൂടുതല്‍ കൂടുതല്‍ ജപ്പാന്‍കാരെ ഞാന്‍ ക്ഷണിക്കുകയാണ്. ജാപ്പനീസ് വ്യാവസായിക നഗരങ്ങള്‍ നിര്‍മിക്കുന്നതിന് ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു” എന്നും സമ്മേളനത്തില്‍ മോദി പറഞ്ഞു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ സുസുക്കി ഇന്ത്യയിലെ ഉത്പാദനത്തില്‍ വര്‍ധന വരുത്തുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. ഇപ്പോള്‍ ഗുജറാത്തിലെ ഫാക്ടറിയില്‍ പ്രതിവര്‍ഷം 2.5 ലക്ഷം കാറുകളാണ് ഉത്പാദിക്കപ്പെടുന്നത്. ഇത് 7.5 ലക്ഷമായി ഉയര്‍ത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുസുക്കി ലിഥിയം അയോണ്‍ ബാറ്ററിയുടെ ഫാക്ടറി ഗുജറാത്തിലെ ഹന്‍സല്‍പുറില്‍ ഡെന്‍സോയും തോഷിബയുടെയും പങ്കാളിത്തത്തോടെ നിര്‍മിക്കും. 2020 ഓടെയാകും ഇത് പ്രവര്‍ത്തന സജ്ജമാവുക. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മാണത്തിന് 180 മില്യണ്‍ ഡോളര്‍ നിക്ഷേപം ഇന്ത്യയിലെത്തും.

ജപ്പാനില്‍ നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിപും(ഡിപാര്‍ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍) ജപ്പാന്റെ സാമ്പത്തിക വകുപ്പും തമ്മില്‍ ഇന്ന് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

ഗുജറാത്തില്‍ നിക്ഷേപം നടത്താനായി പതിനഞ്ച് ജപ്പാനീസ് കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ജപ്പാന്‍ സഹായത്തോടെ നിര്‍മിക്കുന്ന അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കു തറക്കല്ലിടാന്‍ ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ ബുധനാഴ്ചയാണ് ഇന്ത്യയിലെത്തിയത്.

ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര- സാമ്പത്തിക സഹകരണങ്ങള്‍ ഉള്‍പ്പെടുന്ന പതിനഞ്ചോളം കരാറുകളാണ് ഒപ്പിട്ടത്.

Top