നരേന്ദ്ര പ്രസാദിന്റെ ഓര്‍മ്മകള്‍ക്ക് 20 വയസ്സ്

ലയാള സിനിമയില്‍ അതുല്യ നടന്‍ നരേന്ദ്ര പ്രസാദിന്റെ ഓര്‍മ്മകള്‍ക്ക് 20 വയസ്. സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച പ്രതിഭയായ ആര്‍. നരേന്ദ്രപ്രസാദ് 2003 നവംബര്‍ മൂന്നിന് അദ്ദേഹം വിടപറയുകയായിരുന്നു.

1945 ഒക്ടോബര്‍ 26ന് മാവേലിക്കരയില്‍ രാഘവപ്പണിക്കരുടെ മകനായി ജനനം. അധ്യാപകനായിരുന്നു ബിഷപ്പ് മൂര്‍ കോളജ്, മാവേലിക്കര, പന്തളം എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളില്‍ അദ്ദേഹം അദ്ധ്യാപകനായിരുന്നിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഡിറക്ടറായും സേവനമനുഷ്ഠിച്ചു.

1980 ളിലാണ് അദ്ദേഹം നാടക രംഗത്ത് പ്രതിഭ തെളിയിക്കുന്നത്. അദ്ദേഹം സ്ഥാപിച്ച ‘നാട്യഗൃഹം’ത്തില്‍ നരേന്ദ്രപ്രസാദ് 14 നാടകങ്ങള്‍ സംവിധാനം ചെയ്തു. കേരളത്തിലെ നാടക ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ‘നാട്യഗൃഹം’ നടന്‍ മുരളി ഉള്‍പ്പെടെയുള്ള പ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടു വന്നത് ഈ നാടക സമിതിയായിരുന്നു.

സൗപര്‍ണിക എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. 1989-ല്‍ മഹാത്മാഗാന്ധി സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ഡിറക്ടര്‍ ആയ അദ്ദേഹം അവിടെ ഒരു നാടകവേദി സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്നാല്‍ നാടക കലയ്ക്കു വേണ്ടി, ഒരു എം.ഫില്‍. കോഴ്സ് ഇന്ത്യയിലാദ്യമായി അവിടെ തുടങ്ങി. ശ്യാമപ്രസാദിന്റെ ‘പെരുവഴിയിലെ കരിയിലകള്‍’ എന്ന ടെലിഫിലിമിലൂടെയാണ് നരേന്ദ്രപ്രസാദ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 1989-ല്‍ ‘അസ്ഥികള്‍ പൂക്കുന്നു’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അതിനും മുമ്പേ ഭരതന്റെ ‘വൈശാലി’യില്‍ ബാബു ആന്റണി അവതരിപ്പിച്ച രാജാവിന്റെ കഥാപാത്രത്തിനു ശബ്ദം നല്‍കി. പത്മരാജന്റെ അവസാന ചിത്രം ‘ഞാന്‍ ഗന്ധര്‍വ്വനില്‍’ അശരീരിയായതും നരേന്ദ്രപ്രസാദിന്റെ ശബ്ദമായിരുന്നു.

പിന്നീടങ്ങോട്ടുള്ള എല്ലാ സിനിമകളിലും അവിഭാജ്യ ഘടകമായ് അദ്ദേഹം മാറി. തലസ്ഥാനം, രാജശില്‍പി, അദ്വൈതം, പൈതൃകം, ഏകലവ്യന്‍, ആയിരപ്പറ, മേലേപറമ്പില്‍ ആണ്‍വീട്, തലമുറ, യാദവം, ഭീഷ്മാചാര്യ, സിഐഡി ഉണ്ണിക്കൃഷ്ണന്‍, ഭാഗ്യവാന്‍, വാര്‍ധക്യ പുരാണം തുടങ്ങിയ ഒട്ടനവധി സിനിമകള്‍. മേലേപറമ്പില്‍ ആണ്‍വീട്, ആലഞ്ചേരി തമ്പ്രാക്കള്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങിയ ചിത്രങ്ങളിലൂടെ തമാശയും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. തലസ്ഥാനം എന്ന ചലച്ചിത്രത്തിലെ പരമേശ്വരന്‍, ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി മുതലായവയാണ് നരേന്ദ്രപ്രസാദിന്റെ കൊണ്ടാടപ്പെട്ട വേഷങ്ങള്‍.

‘ കച്ചവടസിനിമയിലാണ് ഞാന്‍ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കല്‍പ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ. ‘ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നരേന്ദ്രപ്രസാദിന് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. നരേന്ദ്ര പ്രസാദ് എന്ന നടന്‍ ഇന്ന് തിരശീല ഒളിഞ്ഞട്ട് ഇന്ന് ഇരുപത് വര്‍ഷങ്ങള്‍ തികയുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക മുന്നില്‍ പ്രണാമം.

Top