നരേന്ദ്ര മോദിയുടെ സഹോദരനും കുടുംബവും യാത്ര ചെയ്ത കാര്‍ അപടകത്തില്‍പ്പെട്ടു

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാര്‍ അപടകത്തില്‍പ്പെട്ടു. ബെംഗളൂരുവില്‍ നിന്നും ബന്ദിപ്പൂര്‍ വന്യമൃഗ സങ്കേതത്തിലേക്കുള്ള യാത്രക്കിടയിലാണ് പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ളാദ് മോദിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൈസൂരിനടുത്ത് കടഗോളയിലാണ് അപകടം നടന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നിട്ടുണ്ട്.

ഡ്രൈവറാണ് വാഹനമോടിച്ചിരുന്നത്. യാത്രക്കിടെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പ്രഹ്ളാദ് മോദിക്കും മകനും മരുമകള്‍ക്കും പരിക്കുണ്ട്. ഇദ്ദേഹത്തിന്റെ കൊച്ചുമകന്റെ കാലിന് പൊട്ടലുണ്ട്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. അപകട സമയത്ത് എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചതിനാലാണ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടാനായതെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ എല്ലാവരെയും കടഗോളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സഹോദരനും എസ്പി സീമ ലട്കർ, ഡിവൈഎസ്പി ഗോവിന്ദരാജു എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. വിവരമറിഞ്ഞ് പ്രദേശത്തെ ബിജെപി നേതാക്കളും സ്ഥലത്തെത്തിയിരുന്നു.

Top