സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് നരേന്ദ്ര മോദി തയാറാവില്ലന്ന് അമേരിക്ക

വാഷിങ്ടണ്‍ : രാജ്യത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള യാതൊരു സമാധാന ശ്രമങ്ങള്‍ക്കും ഇന്ത്യ മുന്‍കൈയെടുക്കില്ലെന്ന് അമേരിക്ക.

അതിര്‍ത്തികളില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം. എന്നാല്‍ സ്വന്തം രാജ്യത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് അദ്ദേഹം തയാറാവില്ലന്നും അമേരിക്ക വിലയിരുത്തി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹം.

സുരക്ഷാകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനും പരസ്പര വിശ്വാസം വളര്‍ത്തുന്നതിനും ഇതാവശ്യവുമാണ്. ചര്‍ച്ചകളിലൂടെ മാത്രമേ പാക്കിസ്ഥാനിലെ സൈനികരടക്കമുള്ളവര്‍ക്കു രാജ്യതാല്‍പര്യങ്ങള്‍ മനസിലാകൂയെന്നും പേരു വെളിപ്പെടുത്താത്ത അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

പഠാന്‍കോട്ട്, ഉറി സൈനിക താവളങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കുശേഷം പാക്കിസ്ഥാനോടുള്ള നിലപാട് ഇന്ത്യ കടുപ്പിച്ചിരുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നതു പാക്കിസ്ഥാന്‍ അവസാനിപ്പിക്കുന്നതുവരെ ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഭീകരവാദവും ചര്‍ച്ചകളും ഒന്നിച്ചുപോകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ നേതൃപാടവത്തിലും കഴിവിലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ബഹുമാനവും വിശ്വാസവുമുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Top