നരേന്ദ്ര മോദി സൗദിയില്‍ ; തന്ത്രപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും

റിയാദ്: ആഗോള നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെത്തി. സൗദിയിലെത്തിയ പ്രധാനമന്ത്രിക്ക് രാജകീയ സ്വീകരണമാണ് വിമാനത്താവളത്തില്‍ ലഭിച്ചത്.

നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഊര്‍ജ്ജ മേഖലകളില്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.

സൗദി പ്രാദേശിക സമയം രാവിലെ പത്തര മുതല്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകള്‍ ആരംഭിക്കും‍. ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍ സഊദുമായി ആദ്യ കൂടിക്കാഴ്ച. വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായാണ് രണ്ടാമത്തെ കൂടിക്കാഴ്ച. രാവിലെ 11 മണിക്ക് തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി സുലൈമാന്‍ അല്‍ റാജി പ്രധാനമന്ത്രിയുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

പരിസ്ഥിതി ജല കൃഷി വകുപ്പ് മന്ത്രി അബ്ദുല്‍ മുഹ്സിന്‍ അല്‍ ഫദ്‌ലിയുമായുള്ള കൂടിക്കാഴ്ചയോടെ രാവിലത്തെ പരിപാടികള്‍ അവസാനിക്കും. ഉച്ചക്ക് രണ്ടു മണിക്ക് സല്‍മാന്‍ രാജാവിനൊപ്പമാണ് ഉച്ചഭക്ഷണം. ഇതിന് ശേഷം രാജാവുമായി കൂടിക്കാഴ്ച നടക്കും. ഇതിന് പിന്നാലെ തന്ത്ര പ്രധാന സഹകരണ കൌണ്‍സില്‍ കരാറും, കരാര്‍ കൈമാറ്റങ്ങളും നടക്കും.

വൈകീട്ട് അഞ്ചരക്ക് ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതില്‍ യുഎസിലെ വന്‍കിട നിക്ഷേപ കമ്പനി ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്സ് സ്ഥാപകന്‍ റേ ഡാലിയോ സമ്മേളന വേദിയില്‍ മോദിയുമായി സംവദിക്കും. ഇന്ത്യയിലെ നിക്ഷേപ സാധ്യതകളും ഭാവിയുമാണ് വിഷയം. ഇതിന് ശേഷം കിരീടാവകാശിയുമായി മോദി ചര്‍ച്ച നടത്തും. അദ്ദേഹത്തൊടൊപ്പം അത്താഴത്തിന് ശേഷം രാത്രിയില്‍ തന്നെ പ്രധാനമന്ത്രി മടങ്ങും.

Top