നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി;കനത്ത സുരക്ഷയാണ് ഗുരുവായൂരില്‍ ഒരുക്കിയിരിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. പ്രധാനനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഗുരുവായൂരില്‍ ഒരുക്കിയിരിക്കുന്നത്.

ഗുരൂവായൂരിലെത്തിയ ശേഷം തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. പത്തുമണിക്ക് ഇവിടെയെത്തുന്ന പ്രധാനമന്ത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്ക് മടങ്ങും. തൃശൂര്‍ ശ്രീകൃഷ്ണ കോളേജേ് ഗ്രൗണ്ടിലെ ഹെലിപാടില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് ഗുരുവായൂരിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഇന്ന് ഗുരുവായൂര്‍ നഗരസഭയിലും കണ്ടാണിശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയ്ക്ക് ക്ഷേത്രത്തില്‍ താമര പൂവ് കൊണ്ട് തുലഭാരം നിശ്ചയിച്ചിട്ടുണ്ട്. ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയെ പ്രത്യേക സ്വര്‍ണ തളിക നല്‍കികൊണ്ടാണ് സുരേഷ് ഗോപി സ്വീകരിക്കുക. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ താരങ്ങളും വലിയ നിരയുമുണ്ടാകും. കൂടാതെ ഗുരുവായൂരില്‍ ഇന്ന് വിവാഹിതരാകുന്നവര്‍ക്ക് പ്രധാനമന്ത്രി ആശംസ നല്‍കും.തിരികെ കൊച്ചിയിലെത്തിയ ശേഷം ഉച്ചയ്ക്കു 12നു വില്ലിങ്ഡന്‍ ഐലന്‍ഡില്‍ കൊച്ചി രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ എന്നിവ ഉദ്ഘാടനം ചെയ്യും. പിന്നീട് മറൈന്‍ ഡ്രൈവില്‍ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങും.

Top