പ്രതിപക്ഷത്തെ നേരിടാന്‍ ഇനി മോദിയുടെ കൈവശമുള്ളത് റെയ്ഡുകള്‍ മാത്രമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ നേരിടാന്‍ മോദിയുടെ കൈവശം ഇനിയുള്ളത് റെയ്ഡുകള്‍ മാത്രമെന്ന വിമര്‍ശനവുമായ് കോണ്‍ഗ്രസ്. ആദായനികുതി വകുപ്പിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ദുരുപയോഗപ്പെടുത്തി മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും, ഡിഎംകെ നേതാവ് കനിമൊഴിയുടെ വസതിയില്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സ് പ്രതികരിച്ചു.

പ്രതിപക്ഷത്തെ നേരിടാന്‍ പ്രധാനമന്ത്രി മോദിയുടെ കൈവശം അവശേഷിക്കുന്ന ഏക ആയുധം ആദായനികുതി റെയ്ഡുകള്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും മെയ് 23 ന് ഇതിനെല്ലാമുള്ള മറുപടി അവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് നാല് സഖ്യകക്ഷികളാണുള്ളത്. മോദി, അമിത് ഷാ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയാണ് ബിജെപിയുടെ സഖ്യകക്ഷികളെന്നും അദ്ദേഹം ആരോപിച്ചു.

ചൊവ്വാഴ്ച രാത്രിയോടെയാണ് ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലുള്ള വസതിയില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പണം അടക്കം ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. തേനി ലോക്സഭാ മണ്ഡലത്തിലും ചൊവ്വാഴ്ച രാത്രി റെയ്ഡ് നടന്നിരുന്നു.

Top