പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ കര്‍ഷകരെ അപമാനിക്കുന്നു; മോദി

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ത്യ ഗേറ്റില്‍ പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രാക്ടര്‍ കത്തിച്ചിരുന്നു. ഈ സംഭവത്തെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു മോദി.

കര്‍ഷകര്‍ പൂജിക്കുന്ന യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും തീവെച്ചതിലൂടെ അവര്‍ കര്‍ഷകരെ അപമാനിക്കുകയാണ്. താങ്ങുവില നടപ്പാക്കുമെന്ന് അവര്‍ വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ നടപ്പാക്കിയതേയില്ല. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ഈ സര്‍ക്കാരാണ് അത് നടപ്പാക്കിയതെന്ന് മോദി പറഞ്ഞു.

കാര്‍ഷിക നിയമത്തെ എതിര്‍ക്കുന്നവര്‍ താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യത്ത് താങ്ങുവില മാത്രമല്ല ഉണ്ടാവുക, തങ്ങളുടെ ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാനുള്ള സ്വാതന്ത്ര്യവും കര്‍ഷകര്‍ക്കുണ്ടാകും. എന്നാല്‍ ചില ആളുകള്‍ക്ക് ഈ സ്വാതന്ത്ര്യം സഹിക്കാനാകുന്നില്ല. അവരുടെ അനധികൃതമായി വരുമാനം ഉണ്ടാക്കാനുള്ള ഒരുമാര്‍ഗം കൂടി അടഞ്ഞിരിക്കുകയാണ്- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കര്‍ഷകരും തൊഴിലാളികളും ആരോഗ്യമേഖലയുമായും ബന്ധപ്പെട്ട നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ഈ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ തൊഴിലാളികള്‍, യുവാക്കള്‍, വനിതകള്‍, കൃഷിക്കാര്‍ എന്നിവരെ ശക്തിപ്പെടുത്തും. എന്നാല്‍ ചില ആളുകള്‍ ഇവയെ എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുന്നത് എങ്ങനെയെന്ന് രാജ്യം കാണുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Top