അമ്മയുടെ മരണത്തിലും അവധിയില്ല, പ്രധാനമന്ത്രിയുടെ പരിപാടികള്‍ മാറ്റമില്ലാതെ നടക്കും

ന്യൂഡല്‍ഹി: വിട പറഞ്ഞ ആത്മാവിനെ മനസ്സിലൊതുക്കി എല്ലാവരും അവരവരുടെ ചുമതലകളില്‍ മുഴുകാന്‍ അഭ്യര്‍ഥിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ കുടുംബം. എല്ലാവരും നേരത്തെ നിശ്ചയിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവണം. അതായിരിക്കും ഹീരാബെന്നിനു നല്‍കാവുന്ന മികച്ച അന്ത്യാഞ്ജലിയെന്ന് കുടുംബം അറിയിച്ചു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ നേരത്തെ നിശ്ചയിച്ച പരിപാടികള്‍ മുടക്കമില്ലാതെ നടക്കും.

പുലര്‍ച്ചെ അന്തരിച്ച ഹീരാബെന്നിന്റെ മൃതദേഹം രാവിലെ തന്നെ സംസ്‌കരിച്ചു. ഗാന്ധിനഗറിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹോദരന്മാരും ചേര്‍ന്ന് അമ്മയുടെ ഭൗതിക ശരീരം ചിതയിലേക്കെടുത്തു. രാവിലെ അഹമ്മദാബാദില്‍ എത്തിയ മോദി നേരെ സഹോദരന്റെ വീട്ടിലേക്കാണ് എത്തിയത്. ഇവിടെ നിന്ന് ശ്മശാനത്തിലേക്കു തിരിച്ചു.

അമ്മയുടെ മരണത്തിനു ശേഷവും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ടുപോവും. ബംഗാളിലെ വിവിധ വികസന പദ്ധതികള്‍ മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്യും. ഹൗറയില്‍ നിന്നു ന്യൂ ജയ്പാല്‍ഗുഢിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് മോദി ഇന്നു ഫഌഗ് ഓഫ് ചെയ്യും. 7800 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മോദി ഇന്നു തുടക്കമിടുക.

Top