ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷം, സൗദി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് ഇ-വിസയും

ന്യൂഡല്‍ഹി : ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയര്‍ത്തുമെന്ന് സൗദി അറേബ്യ. സൗദി കിരീടാവകാശിയുടെ ഡല്‍ഹി സന്ദര്‍ശനവേളയിലാണ് പ്രഖ്യാപനം. നിലിവില്‍ ഒരു ലക്ഷത്തി എഴുപത്തി ആയ്യായിരമാണ് ഇന്ത്യയുടെ ക്വാട്ട.

ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിനെത്തുന്ന സൗദികള്‍ക്ക് ഇ – വിസ അനുവദിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യ – സൗദി സെക്ടറില്‍ വിമാന സര്‍വീസ് വര്‍ദ്ധിപ്പിക്കാനും ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി.

ഭീകരതയ്ക്കെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരത്തെ അറിയിച്ചിരുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ സമ്മര്‍ദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. അതേസമയം, പാക്കിസ്ഥാനെ കുറിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചും സൗദി രാജകുമാരന്‍ പരാമര്‍ശിച്ചില്ല.

ഭീകരവാദത്തെ ഇരു രാഷ്ട്രങ്ങളും തുല്യ ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും സൗദി കിരീടാവകാശി പ്രതികരിച്ചു. ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളായ ഇന്ത്യയുമായി എല്ലാ സഹകരണത്തിനും തയാറാണ്. വരുംതലമുറയ്ക്ക് മികച്ച ഭാവി ലഭിക്കുന്നതിനു എല്ലാവരുമായും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയില്‍ വാണിജ്യ മേഖലകളിലേത് ഉള്‍പ്പെടെ അഞ്ച് സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.രാജ്യാന്തര സൗരോര്‍ജ സഖ്യത്തില്‍ പങ്കാളികളാകാന്‍ സൗദിയെ ഇന്ത്യ ക്ഷണിച്ചു. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ നടന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

Top