നരേന്ദ്ര മോദിയെ പാര്‍ലമെന്‍ററി പാർട്ടി നേതാവായി ഇന്ന് തെരഞ്ഞെടുക്കും

Narendra Modi

ന്യൂഡല്‍ഹി : സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ക്ക് മുന്നോടിയായി എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്ന് ചേരും. യോഗത്തില്‍ എന്‍.ഡി.എ സഖ്യം നരേന്ദ്രമോദിയെ വീണ്ടും ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കും. സുപ്രധാന മന്ത്രിസ്ഥാനങ്ങളിലേക്ക് ആരൊക്കെയാകുമെന്നതും ഘടകക്ഷികളുടെ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളും വരുംദിവസങ്ങളില്‍ തീരുമാനമുണ്ടാകും.

പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വൈകീട്ട് 5 മണിക്കാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംപിമാരേയും രാജ്യസഭ എംപിമാരേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

ഈ മാസം മുപ്പതിന് രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുമെന്നാണ് സൂചനകള്‍. നാളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നരേന്ദ്ര മോദി രാഷ്ട്രപതിയെ കാണും. 28ന് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോദി 29ന് അമ്മയെ കാണാനായി അഹമ്മദാബാദിലേക്ക് പോകും. ലോകനേതാക്കളുടെ സാന്നിധ്യം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉണ്ടാകുമെന്നാണ് സൂചന.

വരുംദിവസങ്ങളില്‍ ആഭ്യന്തരം അടക്കമുള്ള സുപ്രധാനവകുപ്പുകളിലേക്ക് ആരൊക്കെയാകുമെന്നത് സംബന്ധിച്ച് ബി.ജെ.പി തീരുമാനമുണ്ടാകും. അസുഖബാധിതനായ അരുണ്‍ ജെയ്റ്റിലി ധനമന്ത്രി സ്ഥാനത്ത് തുടരാനുള്ള സാധ്യതയില്ല.

സര്‍ക്കാര്‍ രൂപീകരണമടക്കമുള്ള വിഷയങ്ങളില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം നരേന്ദ്രമോദി സര്‍ക്കാര്‍ രാഷ്ട്രപതി രാം നാഥ്‌കോവിന്ദിന് മുന്‍പാകെ ഇന്നലെ രാജി സമര്‍പ്പിച്ചു, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതവരെ ഈ മന്ത്രിസഭ കാവല്‍ സര്‍ക്കാരായി തുടരും.

Top