ഒരു എം.പിയുള്ള പാർട്ടിയെ പോലും കൂടെ കൂട്ടും ; ഭരിക്കാനുറച്ച് മോദി

ന്യൂഡൽഹി: ഒരു എം.പിയുള്ള പാർട്ടിയെ പോലും കൂടെ നിർത്തുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമുഖ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ നിലപാട് മോദി വ്യക്തമാക്കിയത്.

എൻ.ഡി.എക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.അമിത് ഷാ കഠിനമായി ജോലി ചെയ്യുന്ന നേതാവാണെന്നും ബംഗാളിൽ 23 സീറ്റിൽ വിജയിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകളെ അവിശ്വസിക്കുന്നില്ലന്നും ഒരു ചോദ്യത്തിന് മറുപടിയായി മോദി പറഞ്ഞു.

ലോകസഭ തിരഞ്ഞെടുപ്പ് വിധി എന്തായാലും കേന്ദ്രത്തിൽ സർക്കാർ ഉണ്ടാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന സൂചന നൽകുന്നതാണ് മോദിയുടെ നിലപാട്. ഒരു അംഗത്തെ പോലും ഒഴിവാക്കി നിർത്തില്ലന്ന നിലപാട് കേരള കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് മുന്നിലും വാതിൽ തുറന്നിടുന്നതാണ്.

ആഡ്രയിൽ വൈ.എസ്.ആർ കോൺഗ്രസ്സ്, തെലങ്കാനയിൽ ടി.ആർ.എസ് എന്നീ പാർട്ടികളുമായും ഹോട്ട് ലൈൻ ബി.ജെ.പി നേതൃത്വം ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

തമിഴ് നാട്ടിൽ അണ്ണാ ഡി.എം.കെ സഖ്യത്തിലാണ് നിലവിലെങ്കിലും ഡി.എം.കെ നേതൃത്വവുമായും ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നാണ് സൂചന. മുൻപ് വാജ് പേയി മന്ത്രിസഭയിൽ ഡി.എം.കെ അംഗമായപ്പോൾ നേതൃനിരയിൽ പ്രവർത്തിച്ച മുതിർന്ന നേതാവ് വഴിയാണ് ധാരണക്ക് ശ്രമിക്കുന്നത്.

ഒറീസയിൽ ബിജു ജനതാദളിന്റെ പിന്തുണയും ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്. മായാവതിയെ വരുതിയിലാക്കാൻ ഇപ്പോൾ ശ്രമിക്കുന്നില്ലങ്കിലും തിരഞ്ഞെടുപ്പ് ‘വിധി’ക്കനുസരിച്ച് ഇടപെടൽ നടത്താനാണ് തീരുമാനം.

എസ്.പി സ്ഥാപക നേതാവ് മുലായം സിങ്ങ് യാഥവുമായി പ്രധാനമന്ത്രിക്കുള്ള അടുപ്പം ആവശ്യം വന്നാൽ ഉപയോഗപ്പെടുത്താനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. യു.പി.എക്ക് സർക്കാർ ഉണ്ടാക്കാൻ ഒരവസരവും നൽകാതെ എന്ത് വില കൊടുത്തും ഭരണ തുടർച്ച ഉറപ്പാക്കുക എന്നതാണ് ബി.ജെ.പി ലക്ഷൃം.

ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ബിജെപിയെ ആയിരിക്കും സർക്കാർ ഉണ്ടാക്കാൻ രാഷ്ട്രപതി ക്ഷണിക്കുക എന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്.

Top