ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകി നരേന്ദ്ര മോദി ; ഗംഗാസ്നാനവും ആരതിയും

പ്രയാഗ്രാജ്: ഉത്തര്‍പ്രദേശില്‍ ശുദ്ധീകരണ തൊഴിലാളികളുടെ കാല്‍ കഴുകി വൃത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തൊഴിലാളികളോടുള്ള ആദര സൂചകമായാണ് മോദി കാല്‍ കഴുകിയത്.

പ്രയാഗ്രാജിലെ കുംഭമേള സന്ദര്‍ശിക്കുന്നതിനിടയിലാണ് നഗരം വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ മോദി അഭിനന്ദിച്ചത്. അഞ്ചോളം തൊഴിലാളികളുടെ കാലുകളാണ് മോദി കഴുകി വൃത്തിയാക്കിയത്.

കുംഭ മേളയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് യോഗി ആദിത്യനാഥ് നല്‍കിയത്. ഉത്തര്‍പ്രദേശില്‍ കുടിവെള്ള, ശുചീകരണ മന്ത്രാലയം നടത്തിയ സ്വച്ഛ് കുംഭ് സ്വച്ഛ് ആഭര്‍ പരിപാടിയുടെ വേദിയിലായിരുന്നു ശുദ്ധീകരണ തൊഴിലാളികതള്‍ക്ക് ആദരവൊരുക്കിയത്. ശുദ്ധീകരണ തൊഴിലാളികളില്‍ ഒരാള്‍ സ്ത്രീയായിരുന്നു.

കുംഭമേള ‘സ്വഛ് കുംഭ് ‘ ആകുന്നതില്‍ ശുചീകരണ തൊഴിലാളികളുടെ സേവനം പ്രശംസാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളെ ആരും ശ്രദ്ധിക്കാതിരുന്നിട്ടും കുംഭ മേള നഗരിയെ വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ അഭിനന്ദിക്കുന്നു. സ്വച്ഛ് കുംഭയില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും മോദി വ്യക്തമാക്കി.

തുടര്‍ന്ന് മോദി ഗംഗാ നദിയില്‍ പുണ്യസ്‌നാനവും നടത്തി. ത്രിവേണി ഘട്ടിലെ ആരതി ആരാധനയിലും പ്രധാനമന്ത്രി പങ്കെടുത്തു.

ഗോരഖ്പൂരില്‍ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനുശേഷമാണ് മോദി പ്രയാഗ്രാജിലെത്തിയത്.

പ്രയാഗ്രാജില്‍ എത്തിയ മോദി 130 കോടി ഇന്ത്യന്‍ ജനങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ഥിച്ചതായി ട്വിറ്ററില്‍ കുറിച്ചു. ഫെബ്രുവരി 14ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും യോഗി ആദിത്യനാഥും കുംഭമേളയില്‍ പങ്കെടുക്കുന്നതിന് പ്രയാഗ്‌രാജിലെത്തിയിരുന്നു.

Top