കൊൽക്കത്ത: നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. തന്റെ അനന്തരവനായ അഭിഷേക് ബാനര്‍ജി എംപിയുടെ ഭാര്യയ്‌ക്കെതിരെ കല്‍ക്കരി തട്ടിപ്പില്‍ സിബിഐ കേസെടുത്ത സംഭവത്തിലാണ് മോദിക്കെതിരെ രൂക്ഷവിമർശനവുമായി മമത എത്തിയത്.
“ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി മോദിയെ കാത്തിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാനായിരിക്കും ഗോള്‍ കീപ്പര്‍. ബിജെപിക്ക് ഒരു ഗോള്‍ പോലും അടിക്കാന്‍ കഴിയിയില്ല. അസുരന്മാരാണ് രാജ്യം ഭരിക്കുന്നത്. അവര്‍ നമ്മുടെ നട്ടെല്ല് തകര്‍ക്കാന്‍ ശ്രമിക്കും. ബംഗാള്‍ പിടിച്ചെടുക്കും. പക്ഷെ നിങ്ങള്‍ എന്താണു ചെയ്യേണ്ടത്. ബിജെപി എന്തു ചെയ്താലും ബംഗാള്‍ ബംഗാളായി തുടരണം”- മമത രൂക്ഷ ഭാഷയിൽ പൊട്ടിത്തെറിച്ചു.
കല്‍ക്കരി തട്ടിപ്പു കേസില്‍ കഴിഞ്ഞ ദിവസം അഭിഷേകിന്റെ ഭാര്യ രുചിര ബാനര്‍ജിയെ സിബിഐ അവരുടെ വീട്ടില്‍ എത്തി ചോദ്യം ചെയ്തിരുന്നു. കല്‍ക്കരി മാഫിയയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നതാണ് കേസ്.