‘മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്ക് വേണ്ടി അദ്ദേഹം ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കും’ ; മോദി

ന്യൂഡല്‍ഹി : മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശിവസേന തലവന്‍ ഉദ്ദവ് താക്കറെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്ക് വേണ്ടി അദ്ദേഹം ഏറെ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ കുറിച്ചു.

ദാദറിലെ ശിവജി പാര്‍ക്കില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് ഉദ്ദവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

മഹാ വികാസ് അഗാഡിയിലെ സഖ്യകക്ഷികളായ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് രണ്ട് വീതം അംഗങ്ങളാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ശിവസേനയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, എന്‍.സി.പിയില്‍ നിന്ന് ജയന്ത് പാട്ടീല്‍, ഛഗ്ഗന്‍ ഭുജ്ബാല്‍, കോണ്‍ഗ്രസില്‍ നിന്ന് ബാലാസാഹെബ് തൊറാത്ത്, നിതിന്‍ റാവുത്ത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, എം.എന്‍.എസ് നേതാവ് രാജ് താക്കറെ, ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിന്‍, ടി.ആര്‍. ബാലു, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. റിലയന്‍സ് ഗ്രൂപ് മേധാവി മുകേഷ് അംബാനി കുടുംബസമേതം ചടങ്ങിനെത്തി. ചടങ്ങിൽ ആയിരക്കണക്കിനുപേരാണ് പങ്കെടുത്തത്.

Top