ടിഎന്‍ ശേഷന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിഎന്‍ ശേഷന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തികഞ്ഞ ഉത്സാഹത്തോടും സമഗ്രതയോടും കൂടിയാണ് അദ്ദേഹം ഇന്ത്യയെ സേവിച്ചതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ടിഎന്‍ ശേഷന്റെ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളും നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തവും കൂടുതല്‍ പങ്കാളിത്തവുമുള്ളതാക്കി മാറ്റിയെന്നും പ്രധാനമന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ നിര്യാണം വേദനയുളവാക്കുന്നുവെന്നും മോദി അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ടിഎന്‍ ശേഷന്റെ നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തി.

വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു ടിഎന്‍ ശേഷന്റെ അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ വെച്ച് നടത്തും.

രാജ്യത്തിന്‍റെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു ടി എൻ ശേഷൻ, 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ ആയിരുന്നു ടി എൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നത്.

തമിഴ് നാട് കേഡറിലെ 1955 ബാച്ച് ഐ എ എസ് ഓഫീസർ ആയിരുന്നു ടി എൻ ശേഷൻ. 1989ൽ പതിനെട്ടാമത് കാബിനറ്റ് സെക്രട്ടറി ആയിരുന്നു.

Top