പിണറായി സർക്കാറിന്റെ ഭാവി തുലാസിൽ ! ആഞ്ഞടിച്ച് പ്രധാനമന്ത്രി രംഗത്ത്

ന്യൂഡല്‍ഹി: കേരളത്തിലെ പിണറായി സര്‍ക്കാറിന്റെ ഭാവി തുലാസില്‍ ! സംസ്ഥാന സര്‍ക്കാറിനെതിരെ ഭരണഘടനാപരമായ നടപടി ഉണ്ടാകുമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ ആഞ്ഞടിച്ച് പ്രധാനമന്ത്രി തന്നെ രംഗത്ത്.

വി.മുരളീധരന്‍ എം.പിയുടെ വീടിനു നേരെ നടന്ന ആക്രമണം അദ്ദേഹത്തെ കൊല്ലാന്‍ ഉദ്ദേശിച്ചാണ് എന്ന് ആരോപിച്ച മോദി ദിവസവും കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണെന്ന് തുറന്നടിച്ചു.

ആന്ധ്രയിലെ ബൂത്തു തല പ്രവര്‍ത്തകരുമായി നമോ അപ്പിലൂടെ സംവദിക്കുമ്പോഴാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന പ്രതികരണം പ്രധാനമന്ത്രി നടത്തിയത്.

ഭീഷണികള്‍ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെന്നും പ്രധാനമന്ത്രി പറഞ്ഞു.

ത്രിപുരയില്‍ കമ്യൂണിസ്റ്റ് ആക്രമണത്തിന് ബി.ജെ.പിയെ തളര്‍ത്താന്‍ ആയിട്ടില്ല. പൂജ്യത്തില്‍ നിന്നാണ് അവിടെ ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് മോദി ഓര്‍മ്മിപ്പിച്ചു.

മോദിയുടെ പ്രതികരണത്തിലൂടെ കേരള സര്‍ക്കാറിനെ പിരിച്ചു വിടാന്‍ കേന്ദ്രം ഒരുങ്ങുകയാണെന്ന അഭ്യൂഹം കൂടുതല്‍ ശക്തമായിരിക്കുകയാണ്.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നേരത്തെ ഇത്തരമൊരു സൂചന നല്‍കിയെങ്കിലും പ്രധാനമന്ത്രി തന്നെ കേരളത്തിലെ നിയമവാഴ്ച തകര്‍ന്നതായി വെളിപ്പെടുത്തുന്നത് ആദ്യമാണ്.

കര്‍ശന നടപടി കേരളത്തിലെ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വേണമെന്ന ആര്‍.എസ്.എസ് കേന്ദ്ര നേത്യത്വത്തിന്റെ ആവശ്യത്തിനു തൊട്ട് പിന്നാലെയാണ് പ്രധാനമന്ത്രി തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ കടുത്ത നടപടിയിലേക്ക് കേന്ദ്രം ഉടന്‍ കടക്കുമോ എന്ന് ഉറ്റു നോക്കുകയാണ് രാജ്യത്തെ രാഷ്ട്രിയ കേന്ദ്രങ്ങള്‍.

‘ഭരണമില്ലെങ്കിലും ഒരു സീറ്റില്ലെങ്കിലും വിജയിച്ചില്ലെങ്കിലും പ്രശ്നമില്ല . . . എന്നാലും കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നിങ്ങള്‍ നില്‍ക്കുക’, ബി.ജെ.പി ദേശീയ നേതൃത്വത്തിന് ആര്‍.എസ്.എസ് ആസ്ഥാനം കഴിഞ്ഞ ദിവസം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇതായിരുന്നു.

ശബരിമല വിഷയത്തില്‍ സംസ്ഥാന ഭരണം ഉപയോഗിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന പ്രതികാര നടപടി ചെറുക്കാന്‍ മുന്നിട്ടിറങ്ങാനാണ് ആര്‍.എസ്.എസ് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം. ഒരു നിമിഷംപോലും പിണറായി സര്‍ക്കാരിനെ ഭരണത്തില്‍ തുടരാന്‍ അനുവദിക്കരുതെന്ന വികാരമാണ് നാഗ്പൂരിലെ സംഘം ആസ്ഥാനത്തിനുള്ളത്.

നൂറ് കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഹര്‍ത്താല്‍ ആക്രമണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അറസ്റ്റിലായിരിക്കുന്നത്. മറ്റുള്ളവര്‍ക്കായി പൊലീസ് റെയ്ഡ് തുടരുകയുമാണ്.

ബി.ജെ.പി എം.പിയായ വി.മുരളീധരന്റെ കുടുംബ വീടിനു നേരെ നടന്ന ആക്രമണത്തെയും ആര്‍.എസ്.എസ് നേതൃത്വം ഗൗരവമായാണ് കാണുന്നത്. സി.പി.എം എം.എല്‍.എ ഷംസീറിന്റെ വീടിനു നേരെ നടന്ന ആക്രമണത്തിന്റെ തൊട്ടു പിന്നാലെ ആയിരുന്നു ഈ ആക്രമണം നടന്നിരുന്നത്.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരും വരെ കാത്തു നില്‍ക്കാതിരുന്നതും ഗൗരവമായി തന്നെയാണ് ആര്‍.എസ്.എസ് നേതൃത്വം കാണുന്നത്.

യുവതികളെ പൊലീസ് അകമ്പടിയില്‍ ദര്‍ശനം നടത്തിച്ച് പ്രതിഷേധം ക്ഷണിച്ചു വരുത്തിയതിനു പിന്നിലെ അജണ്ടയാണ് യഥാര്‍ത്ഥത്തില്‍ പുറത്ത് വരേണ്ടതെന്നാണ് ആര്‍.എസ്.എസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഹൈന്ദവ വോട്ട് ബാങ്കില്‍ ഭിന്നതയുണ്ടാക്കുകയും ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കുകയും ചെയ്യുക എന്ന തന്ത്രം ഇതിനു പിന്നിലുണ്ടെന്നാണ് പ്രധാന ആരോപണം.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സി.പി.എമ്മിന്റെ രാജ്യത്തെ ഏക ശക്തി കേന്ദ്രത്തില്‍ കൂടി തകര്‍ന്നടിയുമെന്ന് പേടിച്ചിട്ടാണ് ഈ രാഷ്ട്രിയ കളിയെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തുന്നത്.

ശബരിമലയില്‍ യുവതികള്‍ കയറുന്നതിന് അനുകൂലമായി തുടക്കം മുതല്‍ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനു മേലാണ് സംഘര്‍ഷത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും കാവിപ്പട കെട്ടിവയ്ക്കുന്നത്.

ഹര്‍ത്താല്‍ പൊളിക്കാന്‍ രാഷ്ട്രീയ പ്രേരിതമായി രംഗത്തിറങ്ങിയ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നടപടി കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന ആവശ്യവും ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. ഒരു എസ്.പിയുടെ ഇത്തരത്തിലുള്ള വയര്‍ലെസ് സന്ദേശം പുറത്തായ സാഹചര്യത്തിലാണ് ഈ ആവശ്യം.

സംഘടിതമായി ഹര്‍ത്താല്‍ അനുകുലിക്കള ആക്രമിക്കാന്‍ പൊലീസും സി.പി.എമ്മും ശ്രമിച്ചതായാണ് ശബരിമല കര്‍മ്മസമിതിയും ആരോപിക്കുന്നത്.

ഈ സാഹചര്യത്തില്‍ ആണ് ആത്യന്തികമായി പിണറായി സര്‍ക്കാറിനെ പിരിച്ച് വിടുക എന്ന ആവശ്യത്തിലേക്ക് ആര്‍.എസ്. എസ് എത്തിയിരിക്കുന്നത്.

പിണറായി സര്‍ക്കാറിനെ പാഠം പഠിപ്പിക്കാന്‍ ആര്‍.എസ്.എസ് അനുഭാവമുള്ളയാളെ ഗവര്‍ണ്ണറാക്കി നിയമിക്കണമെന്ന ആവശ്യവും ആര്‍.എസ്. എസ് ഉയര്‍ത്തിയിട്ടുണ്ട്. എന്തു തന്നെ വന്നാലും കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരെ വേട്ടയാടാന്‍ സമ്മതിക്കില്ലന്ന ഉറച്ച നിലപാടിലാണ് ദേശീയ നേതൃത്വം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മോഹന്‍ ഭാഗവതിനും ഏറെ പ്രിയപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകരാണ് കേരളത്തിലുള്ളത്. പ്രധാനമന്ത്രിയായി അധികാരമേറ്റ വിജയം കേരളത്തിലെ സംഘപരിവാര്‍ ബലിദാനികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതായാണ് മോദി പറഞ്ഞിരുന്നത്. അനുയായികളുടെ മറ്റൊരു യോഗത്തില്‍ കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കണ്ടു പഠിക്കാനും മോദി തുറന്നു പറയുകയുണ്ടായി.

രാജ്യത്ത് ഏറ്റവും അധികം ശാഖകളും ബലിദാനികളും ആര്‍.എസ്.എസിനുള്ളത് കേരളത്തിലാണ്. ഒരു സീറ്റു പോലും സംസ്ഥാനത്തില്ലാതിരുന്ന കാലത്തും സ്വന്തം ഉയിര് കൊടുത്ത് കാവിപടക്ക് കരുത്തേകിയ പ്രവര്‍ത്തകരാണ് ഇവിടെയുള്ളത്. ഇതു തന്നെയാണ് ദേശീയ നേതൃത്വത്തിന് കേരള ഘടകത്തെ പ്രിയപ്പെട്ടതാക്കുന്നത്.

ഒ.രാജഗോപാലിലൂടെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിക്ക് ഒരു എം.എല്‍.എയെ കേരളത്തില്‍ ലഭിച്ചത്.

പാര്‍ലമെന്ററി രാഷ്ട്രിയത്തില്‍ ശോഭിക്കാന്‍ കഴിഞ്ഞിരിന്നില്ലങ്കിലും നിരവധി വര്‍ഷങ്ങളായി സംഘടനാപരമായ കരുത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു സംഘ പരിവാര്‍ സംഘടനകള്‍.

2014-ലെ ലോകസഭ തിരഞ്ഞെടുപ്പ് മുതലാണ് ആര്‍.എസ്.എസ് കേരളത്തിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇറങ്ങിയിരുന്നത്. അതുവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ മാത്രമാണ് രംഗത്തുണ്ടായിരുന്നത്.ബി.ജെ.പിയുടെ രാഷ്ട്രിയ മുന്നേറ്റത്തിന് കേഡര്‍ സംഘടനാ സംവിധാനം ഉപയോഗിച്ച് വഴി ഒരുക്കുക എന്നതാണ് ആര്‍.എസ്.എസ് തന്ത്രം.

2019ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റ് ഉള്‍പ്പെടെ ചിലത് പിടിച്ചെടുക്കാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസം സംഘ പരിവാര്‍ നേതൃത്വത്തിന് ഇപ്പോഴുണ്ട്. ശബരിമല യുവതീ പ്രവേശനം കേരളത്തിലെ ഹൈന്ദവ സമൂഹത്തിനിടയില്‍ ബി.ജെ.പിക്ക് അനുകൂലമായ വികാരമുയരാന്‍ കാരണമായതായാണ് ആര്‍.എസ്.എസ് വിലയിരുത്തുന്നത്.

Top