സത്യപ്രതിജ്ഞയ്ക്കൊരുങ്ങി രാജ്യതലസ്ഥാനം; മോദി ഉടന്‍ നിയുക്ത മന്ത്രിമാരെ കാണും. . .

ന്യൂഡല്‍ഹി: രണ്ടാമതായി മോദിസര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങിയിരിക്കുകയാണ് രാജ്യതലസ്ഥാനം. വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.

നിയുക്ത മന്ത്രിമാരെ നാലരയ്ക്ക് പ്രധാനമന്ത്രി കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. സഖ്യകക്ഷികള്‍ക്ക് ഒരു മന്ത്രിസ്ഥാനം വീതം നല്‍കാമെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകില്ല. അമിത് ഷാ മോദിയുമായി ഇന്ന് രാവിലെയും അവസാനവട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. മോദിയുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

പുതിയ മന്ത്രിസഭയില്‍ ഇടം പിടിച്ചിരിക്കുന്ന മന്ത്രിമാര്‍ ഇവരൊക്കെയാണ്, രാജ്നാഥ് സിങ്, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, പിയൂഷ് ഗോയല്‍, രാമദാസ് അതാവ്ലേ, പ്രഹ്ലാദ് ജോഷി, മുക്താര്‍ അബ്ബാസ് നക്വി, ബാബുല്‍ സുപ്രിയോ, നിത്യാനന്ദ റായ്, സഞ്ചീവ് ബലിയാന്‍, അനുപ്രിയ പട്ടേല്‍, തവര്‍ ചന്ദ് ഗെഹ്ലോത്, ഹര്‍സിംറത്ത് കൗര്‍, സദാനന്ദ ഗൗഡ, കിരണ്‍ റിജിജു, മന്‍സൂഖ് മന്താവ്യ, റാവു ഇന്ദ്രജിത് സിങ്.

പുതുമുഖങ്ങളായി ദേബശ്രീ ചൗധരി, നിത്യാനന്ദ റായ്, ആര്‍.സി.പി റായ്, സുരേഷ് അങ്ഗടി, കിഷന്‍ റെഡ്ഡി, പ്രഹ്ലാദ് ജോഷി, പുരുഷോത്തം റുപ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

അതേസമയം, ആദ്യഘട്ടത്തില്‍ തന്നെ മന്ത്രിസഭയില്‍ കേരളത്തിന് പ്രതിനിധ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി.മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, സുരേഷ് ഗോപി, പി.സി. തോമസ് തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുള്‍പ്പെടെ പ്രമുഖനേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

Top