മുപ്പത് വര്‍ഷമായി ദുരിതമനുഭവിച്ച ജനങ്ങള്‍ സന്തോഷിച്ചത് കഴിഞ്ഞ അഞ്ച് വര്‍ഷം: മോദി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ മുപ്പത് വര്‍ഷമായി ദുരിതമനുഭവിച്ച് കഴിയുകയായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം അവര്‍ ആഘോഷിക്കുകയായിരുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ഈ സന്തോഷമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് ആത്മവിശ്വാസം നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയും ബി.ജെ.പിയും കൂടുതല്‍ സീറ്റുകള്‍ നേടി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബാലകോട്ട്, പുല്‍വാമ ആക്രമണങ്ങളില്‍ വ്യക്തിപരമായി ആക്ഷേപമുന്നയിക്കുന്ന പ്രതിപക്ഷത്തെയും അദ്ദേഹം വിമര്‍ശിച്ചു. ആര്‍ക്കും തന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാനാകില്ലെന്നും മോദി പറഞ്ഞു. മിഷന്‍ ശക്തിയുടെ പ്രഖ്യാപനം മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്നും പരീക്ഷണം വിജയകരമായതിന് ശേഷമാണ് അക്കാര്യം രാജ്യത്തെ അറിയിക്കാന്‍ തീരുമാനിച്ചതെന്നും മോദി വ്യക്തമാക്കി. വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്നതിന് പകരം നമുക്ക് ഗ്യാസ് കണക്ഷന്‍ നല്‍കിയതിനെ സംബന്ധിച്ചും വീടുകള്‍ നിര്‍മിച്ചതിനെ കുറിച്ചും ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാം. എന്നാല്‍ എപ്പോള്‍ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോഴും പ്രതിപക്ഷം വിഷയം മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.

2011-12 തിരഞ്ഞെടുപ്പിലും താന്‍ കാവല്‍ക്കാരന്‍ എന്ന വാക്ക് ഉപയോഗിച്ചിരുന്നു. കാവല്‍ക്കാരന്‍ എന്നത് വാക്കുകളില്‍ മാത്രമല്ലെന്നും അത് മനസിലും പ്രവര്‍ത്തിയിലും ഉള്‍ക്കൊണ്ടാല്‍ മാത്രമേ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനാവുകയുള്ളു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയാണ് രാജ്യത്തെ ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും മോദി വ്യക്തമാക്കി.

Top