ഓറഞ്ചിനൊപ്പം ലഹരി മരുന്ന് കടത്തി; മുംബൈയിൽ മലയാളി പിടിയിൽ

മുംബൈ: വൻതോതിൽ ലഹരി മരുന്നുമായി മുംബൈയിൽ മലയാളി പിടിയിൽ. ഓറഞ്ചിനൊപ്പമാണ് ഇയാൾ ലഹരിമരുന്ന് രഹസ്യമായി കടത്താൻ ശ്രമിച്ചത്. 1476 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് കടത്തിയ കാലടി സ്വദേശിയായ വിജിൻ വർഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻറ്‌സ്‌ (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തത്. ലഹരിക്കടത്താനായി ഇയാൾ പഴവർഗ ഇറക്കുമതിക്കുള്ള ലൈസൻസ് ദുരുപയോഗം ചെയ്യുകയും ചെയ്തു.

ഇയാൾ എം.ഡിയായ യുമീറ്റോ ഇന്റർനാഷണൽ ഫുഡ് ലിമിറ്റഡിന്റെ മറവിലാണ് ലഹരിക്കടത്ത് നടത്തിയത്. പഴവർഗങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസൻസിന്റെ മറവിലാണ് ഇടപാടുകൾ നടന്നതെന്നാണ് ഡിആർഐ വ്യക്തമാക്കുന്നത്. ലഹരി മരുന്നിന്റെ മുഖ്യവിതരണക്കാരൻ മറ്റൊരു മലയാളിയായ മൻസൂർ തച്ചമ്പറമ്പനാണെന്നും ഡി.ആർ.ഐ ഉദ്യോഗസ്ഥർ അറിയിച്ചു.

ഏജൻസിയുടെ മുംബൈ യൂണിറ്റ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്ന് കണ്ടെത്തിയത്. 198 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ (ഐസ്), ഒമ്പത് കിലോ കൊക്കൈയ്ൻ എന്നിവയാണ് പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഓറഞ്ചിന്റെ കൂട്ടത്തിലാണ് ലഹരിമരുന്ന് തിരുകിക്കയറ്റിയത്. പ്രത്യേക കവറുകളിലാണ് ലഹരി കടത്തിയത്. മോർ ഫുഡെന്ന മറ്റൊരു കമ്പനി കൂടി കടത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് ഡിആർഐ വ്യക്തമാക്കുന്നത്.

കോവിഡ് കാലത്ത് മാസ്‌ക് നിർമിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്താണ് വിജിൻ വർഗീസും മൻസൂറും സൗഹൃദത്തിലായത്. കൊച്ചി ആസ്ഥാനമായാണ് യുമീറ്റോ ഇന്റർനാഷണൽ ഫുഡ് ലിമിറ്റഡ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജിനും സഹോദരനുമാണ് കമ്പനി ഉടമസ്ഥർ. കൊച്ചിയിലെ യുമീറ്റോ ഇന്റർനാഷണൽ ഫുഡ് ലിമിറ്റഡിന്റെ കാലടിയിലെ കടയിൽ സംസ്ഥാന എക്‌സൈസ് സംഘം പരിശോധന തുടങ്ങിയിരിക്കുകയാണ്.

Top