ജനറൽ നരവനെ റാവത്തിന്റെ പിൻഗാമിയായേക്കും

ന്യൂഡൽഹി: ജനറൽ ബിപിൻ റാവത്തിന്റെ മരണത്തോടെ അടുത്ത സംയുക്ത സേനാ മേധാവിയെ കണ്ടെത്താനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാകാര്യ മന്ത്രിതല സമിതി ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി.

നിലവിലെ സേനാ മേധാവികളിൽ കരസേനാ മേധാവി ജനറൽ എം. എം. നരവനെയാണ് ഏറ്റവും മുതിർന്നയാൾ. സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ നിയമനം നടത്താൻ തീരുമാനിച്ചാൽ, നരവനെ അടുത്ത സംയുക്ത സേനാ മേധാവിയാകും. അങ്ങനെ വന്നാൽ, പുതിയ കരസേനാ മേധാവിയെ കണ്ടെത്തേണ്ടി വരും.

നരവനെയ്ക്കു ശേഷം കരസേനയിലെ സീനിയർ ഉദ്യോഗസ്ഥർ കശ്മീരിലെ ഉധംപുർ ആസ്ഥാനമായ വടക്കൻ സേനാ കമാൻഡിന്റെ മേധാവി ലഫ്. ജനറൽ വൈ.കെ. ജോഷിയും കൊൽക്കത്ത ആസ്ഥാനമായ കിഴക്കൻ കമാൻഡ് മേധാവി ലഫ്. ജനറൽ മനോജ് പാണ്ഡെയുമാണ്. ഇരുവരും 1982 ലാണു സേനയിൽ ചേർന്നത്.

Top