നാരദ കൈക്കൂലി കേസ്; പ്രതികള്‍ക്ക് ഇടക്കാല ജാമ്യം

കൊല്‍ക്കത്ത: നാരദ കൈക്കൂലി കേസില്‍ നാല് തൃണമൂല്‍ നേതാക്കള്‍ക്കും കൊല്‍ക്കത്ത ഹൈക്കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. മന്ത്രിമാരായ ഫിര്‍ഹദ് ഹക്കീം, സുബ്രത മുഖര്‍ജി, എം.എല്‍.എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

സിബിഐയുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡല്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ നടപടി. ഇടക്കാല ജാമ്യം അന്തിമ ഉത്തരവിന് വിധേയമായിരിക്കും. രണ്ട് ലക്ഷം രൂപയുടെ ജാമ്യബോണ്ട് കെട്ടിവയ്ക്കണം. തൃണമൂല്‍ നേതാക്കള്‍ മാധ്യമങ്ങളെ കാണരുതെന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന അമ്പേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസമാണ് ഇവരെ സിബിഐ ആസ്ഥാനത്തേക്ക് വിളിച്ച് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനാര്‍ജി സിബിഐ ഓഫീസിലെത്തി പ്രതിഷേധിച്ചത് വിവാദമായിരുന്നു.

Top