നന്ദിനി പാലിനും തൈരിനും നാളെ മുതല്‍ ലിറ്ററിന് 2 രൂപ കൂടും

ബെംഗളൂരു: കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നിയന്ത്രണത്തിലുള്ള നന്ദിനി പാലിനും തൈരിനും നാളെ മുതല്‍
ലിറ്ററിന് 2 രൂപ കൂടും.

ഉല്‍പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് 3 വര്‍ഷത്തിന് ശേഷം പാല്‍ വില കൂട്ടുന്നതെന്ന് കെഎംഎഫ് ചെയര്‍മാന്‍ ബാലചന്ദ്ര ജാര്‍ക്കിഹോളി പറഞ്ഞു. ലിറ്ററിന് 2 രൂപ മുതല്‍ 3 രൂപവരെ വില വര്‍ധിപ്പിക്കാനായിരുന്നു കെഎംഎഫ് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നത്. 2017 ഏപ്രിലിലാണ് അവസാനമായി പാലിന് 2 രൂപ കൂട്ടിയത്.

പ്രളയത്തെ തുടര്‍ന്ന് പാലുല്‍പാദനത്തില്‍ വന്ന കുറവും ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസ വില നല്‍കുന്നതിനുമാണ് വില വര്‍ധന ആവശ്യപ്പെട്ട് കെഎംഎഫ് സംസ്ഥാന സര്‍ക്കാരിന് 2 ആഴ്ച മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.

നിലവില്‍ ലിറ്ററിന് 36 രൂപയുള്ള നീല കവര്‍ പാലിന് 38 രൂപയും തൈരിന് 38 രൂപയില്‍ നിന്ന് 40 രൂപയായും
വില ഉയരും. അര ലിറ്റര്‍ നീല കവര്‍ പാലിന് 18 രൂപയില്‍ നിന്ന് 19 രൂപയായും തൈരിന് 19 രൂപയില്‍ നിന്ന് 20 രൂപയായും വില ഉയരും.

നന്ദിനി ബ്രാന്‍ഡിലുള്ള പാല്‍പ്പൊടി, മില്‍ക് പേട, ഐസ്‌ക്രീം, ഫ്‌ലേവേഡ് മില്‍ക്ക് എന്നിവയുടെ വിലയിലും മാറ്റമുണ്ടാകും. നീല കവര്‍ പാലിന് പുറമേ ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക്, സ്റ്റാന്‍ഡഡൈസ്ഡ് മില്‍ക്ക്, ഹോമൊജനൈസ്ഡ് സ്റ്റാന്‍ഡേഡ് മില്‍ക്ക്, സമൃദ്ധി ഫുള്‍ ക്രീം മില്‍ക്ക്, സ്‌പെഷല്‍ മില്‍ക്ക് എന്നീ പേരുകളിലാണ് പാല്‍ വിപണിയിലെത്തിക്കുന്നത്. വിശദമായ വിലവിവരപ്പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.

പാല്‍വില വര്‍ധിപ്പിക്കുന്നതോടെ ചായ, കാപ്പി, മില്‍ക്ക് ഷെയ്ക്കുകള്‍ എന്നിവയുടെ വിലയും ഉയരുമെന്നാണ് സൂചന. ചായയ്ക്ക് ഒരു രൂപ മുതല്‍ രണ്ട് രൂപ വരെ വിലവര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്.

രാജ്യത്ത് പാല്‍ ഉല്‍പാദനത്തിന് രണ്ടാംസ്ഥാനത്തുള്ള കെഎംഎഫിന് കീഴില്‍ 18 ലക്ഷം ക്ഷീരകര്‍ഷകരുണ്ട്. 15,500 കോടി രൂപയുടെ വിറ്റുവരവുള്ള കെഎംഎഫിന്റെ 14 ക്ഷീര സഹകരണ യൂണിയനുകളാണ് വിവിധ ജില്ലകളിലേക്ക് പാല്‍ എത്തിക്കുന്നത്.

Top