നാനാ പടേക്കർ ലിയനാർഡോ ഡികാപ്രിയോ ചിത്രം വേണ്ടെന്ന് വെച്ചിട്ടുണ്ട്; വെളിപ്പെടുത്തൽ

മുംബൈ: ഇന്ത്യയിലെ അറിയപ്പെടുന്ന നടനാണ് നാനാ പടേക്കർ. മറാത്തി സിനിമ രംഗത്തും, ബോളിവുഡിലും ഒരു പോലെ ശക്തമായ വേഷങ്ങള്‍ നാന സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട്. നാനാ പടേക്കർ തന്നെ തേടിയെത്തിയ ഹോളിവുഡ് അവസരം നിഷ്കരുണം തള്ളികളഞ്ഞ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്. അതും ഓസ്കാര്‍ ജേതാവായ ഹോളിവുഡ് സൂപ്പര്‍താരം ലിയനാർഡോ ഡികാപ്രിയോയുടെ ചിത്രത്തില്‍. സംവിധായകന്‍ അനുരാഗ് കാശ്യപാണ് ഒരു അഭിമുഖത്തില്‍ ഈ സംഭവം വെളിപ്പെടുത്തിയത്.

ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് നാനാ പടേക്കർ ഹോളിവുഡ് ഓഫർ നിരസിച്ചതും അതിന്റെ കാരണവും അനുരാഗ് കശ്യപ് വെളിപ്പെടുത്തിയത്. ഹോളിവുഡ് സംവിധായകൻ റിഡ്‌ലി സ്കോട്ട് നാനാ പടേക്കറിനെ ബോഡി ഓഫ് ലൈസിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ റോള്‍ ഏറ്റെടുക്കാന്‍ നാനാ പടേക്കർ തയ്യാറായില്ല. അതിന് അദ്ദേഹത്തിന് വ്യക്തമായ കാരണവും ഉണ്ടായിരുന്നുവെന്നാണ് അനുരാഗ് വെളിപ്പെടുത്തുന്നത്.

“നാന പടേക്കറിനെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിഡ്‌ലി സ്കോട്ട് എനിക്കാണ് മെയില്‍ അയച്ചത്. 2008 ല്‍ ഇറങ്ങിയ ഈ ചിത്രത്തില്‍ മാർക്ക് സ്ട്രോങ്ങ് അഭിനയിച്ച തീവ്രവാദിയുടെ വേഷത്തിലേക്കാണ് റിഡ്‌ലി സ്കോട്ട് നാന പടേക്കറിനെ കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ നാന പടേക്കറിനെ കണ്ടു. എന്നാല്‍ ഒരു ഭീകരവാദിയുടെ വേഷത്തില്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് നാന പടേക്കര്‍ അപ്പോള്‍ തന്നെ ഈ ഓഫര്‍ നിരസിച്ചു” – അനുരാഗ് കാശ്യപ് പറഞ്ഞു.

2008 ല്‍ ഇറങ്ങിയ സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു ബോഡി ഓഫ് ലൈസ്. ഡേവിഡ് ഇഗ്നേഷ്യസിന്റെ ഇതേ പേരിലുള്ള നോവലാണ് റിഡ്ലി സ്കോട്ട് സിനിമയാക്കിയത്. ഈ ചിത്രം വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു.

അതേ സമയം അനുരാഗ് കാശ്യപിന്റെ പുതിയ ചിത്രമായ ഓള്‍മോസ്റ്റ് പ്യാര്‍ വിത്ത് ഡിജെ മോഹബത്ത് ഫെബ്രുവരി 3 ന് റിലീസായി. ഇതിന്റെ ഭാഗമായി നടത്തിയ പ്രമോഷന്‍ അഭിമുഖത്തിലാണ് അനുരാഗിന്റെ വെളിപ്പെടുത്തല്‍. ഒരു കൌമാര പ്രണയകഥയാണ് ഓള്‍മോസ്റ്റ് പ്യാര്‍ വിത്ത് ഡിജെ മോഹബത്ത് എന്ന പറയുന്നത്.

Top