മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപിക്കുമ്പോള്‍ ‘നമസ്‌തേ ട്രംപി’നെ പഴിച്ച് സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരും മരണനിരക്കും ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ കാരണം നമസ്‌തേ ട്രംപ് പരിപാടിയാണെന്നാരോപിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്ത്.

ഫെബ്രുവരിയില്‍ സംഘടിപ്പിച്ച നമസ്തേ ട്രംപ് പരിപാടിയാണ് ഗുജറാത്തില്‍ കോവിഡ് വ്യാപനത്തിനിടയാക്കിയതെന്ന ആരോപിച്ച റാവത്ത് അത് പിന്നീട് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും വ്യാപിക്കുകയായിരുന്നുവെന്നും പറഞ്ഞു. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചിരുന്നു. ഇതാണ് വൈറസ് വ്യാപനത്തിന് ആക്കം കൂട്ടിയതെന്നും അദ്ദേഹം തുറന്നടിച്ചു.

‘അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തിയ പൊതുസമ്മേളനമാണ് ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപിപ്പിച്ചതെന്നത് നിഷേധിക്കാനാവില്ല. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചു. ഇത് വൈറസ് വ്യാപനത്തിന് ആക്കം കൂട്ടി, ”റൗത്ത് പറഞ്ഞു.

‘മാര്‍ച്ച് 20 നാണ് ഗുജറാത്തിലെ ആദ്യത്തെ കോവിഡ്് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്കോട്ടില്‍ നിന്നുള്ള ഒരാളുടെയും സൂറത്തില്‍ നിന്നുള്ള ഒരു സ്ത്രീയുടെയും സാമ്പിളുകള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപന തോത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗണിനേയും റാവത്ത് രൂക്ഷമായി വിമര്‍ശിച്ചു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇപ്പോള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം എടുത്തു കളയാനുള്ള ചുമതല നല്‍കിയിരിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശിവസേന മുഖപത്രമായ സാംനയിലെ തന്റെ പ്രതിവാര കോളത്തില്‍ ആണ് റാവത്ത് അഭിപ്രായം രേഖപ്പെടുത്തിയത്.

കോവിഡ് മാഹാമാരി തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഉദ്ധവ് താക്കറെ നയിക്കുന്ന സഖ്യ സര്‍ക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഏതൊരു നടപടിയും ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു.

ആറുമാസം മുമ്പ് രാഷ്ട്രപതി ഭരണം എങ്ങനെയാണ് നടപ്പാക്കിയതെന്നും എടുത്തുകളഞ്ഞതെന്നുമുള്ള കാര്യത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചതാണ്. രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കുന്നത് കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നത് അടിസ്ഥാനമാക്കിയാണെങ്കില്‍ ബിജെപി ഭരിക്കുന്നവ ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കേണ്ടി വരുമെന്നും റാവത്ത് പരിഹസിച്ചു.കോവിഡ് കേസുകളുടെ വര്‍ദ്ധനവിന് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെതിരെ പോരാടാന്‍ പദ്ധതി പോലുമില്ലാത്തതിനാല്‍ പകര്‍ച്ചവ്യാധി തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പോലും പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top