ഡി.കെയെ കുറിച്ച് സംസാരിക്കരുത്; ബി.ജെ.പി നേതാക്കളോട് നളിന്‍ കുമാര്‍ കട്ടീല്‍

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത സംഭവത്തില്‍ ബി.ജെ.പി നേതാക്കളോട് പ്രതികരിക്കരുതെന്ന് നളിന്‍ കുമാര്‍ കട്ടീല്‍. വിഷയത്തില്‍ നിന്നും മാറി നില്‍ക്കണമെന്നും കര്‍ണാടക പാര്‍ട്ടി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

ശിവകുമാറിനെതിരെ ചില ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ ഉപയോഗിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ പ്രസ്താവനകളില്‍ നിന്ന് പിന്മാറണം എന്നാണ് നേതാക്കളോട് നളീന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞിരിക്കുന്നത്.

ഡി.കെ ശിവകുമാറിന്റെ അറസ്റ്റിനെ ഉപയോഗപ്പെടുത്തി കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം. ഡി.കെ.യുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് വൊക്കലിംഗ സമുദായം രംഗത്തെത്തിയിരുന്നു.

ഡി.കെ വൊക്കലിംഗ സമുദായക്കാരനാണ്. അതിനാല്‍ ശിവകുമാറിന്റെ അറസ്റ്റിനെ ഉപയോഗപ്പെടുത്തി കോണ്‍ഗ്രസും ജനതാദളും സംസ്ഥാനത്തെ വൊക്കലിഗ സമുദായത്തെ സംഘടിപ്പിക്കുമോ എന്നതാണ് ബി.ജെ.പിയെ ഭയപ്പെടുത്തുന്നത്.

സമുദായം പ്രതിപക്ഷ ആരോപണത്തെ മുഖവിലക്കെടുത്താല്‍ പഴയ മൈസൂര്‍ മേഖലയില്‍ തങ്ങളുടെ വളര്‍ച്ചയ്ക്ക് വലിയ തടസ്സം സൃഷ്ടിക്കുമെന്ന് ബി.ജെ.പിക്ക് അറിയാം. ശിവകുമാറിന്റെ അറസ്റ്റിനെ ചൊല്ലി സംസ്ഥാനത്തെ ബി.ജെ.പിക്കുള്ളില്‍ ഇപ്പോഴെ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞു.

Top