യൂട്യൂബ് വീഡിയോകൾ നോക്കി 15കാരി പ്രസവിച്ചു; കുഞ്ഞിനെ കൊലപ്പെടുത്തി

നാഗ്പൂർ: ലൈംഗിക അതിക്രമത്തിന് വിധേയായ പെൺകുട്ടി, യൂട്യൂബ് വീഡിയോകൾ നോക്കി പ്രസവിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തിയതായി പൊലീസ്. മഹാരാഷ്ട്രിലെ നാഗ്പൂരിലാണ് 15കാരി പെൺകുട്ടിക്ക് ജന്മം നൽകിയത്. സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാവാണ് പെൺകുട്ടിയെ ചൂഷണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം അമ്മയിൽ നിന്ന് മറച്ചുവെച്ചിരുന്നതായും പൊലിസ് പറഞ്ഞു.

ഗർഭിണിയാണെന്ന കാര്യം മറ്റാരും അറിയാതിരിക്കാനാണ് പെൺകുട്ടി വീട്ടിൽ തന്നെ പ്രസവിക്കാൻ തീരുമാനിച്ചത്. തുടർന്ന് പെൺകുട്ടി ഇതിനായുള്ള യൂട്യൂബ് വീഡിയോകൾ കാണാൻ തുടങ്ങി. മാർച്ച് രണ്ടിന് 15കാരി വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി. ഉടൻ തന്നെ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വീട്ടിലെ ഒരു പെട്ടിക്കുള്ളിൽ ഒളിപ്പിക്കുകയും ചെയ്തു.

വീട്ടിൽ തിരിച്ചെത്തിയ അമ്മ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി കണ്ട് ചോദ്യം ചെയ്തപ്പോഴാണ് കൗമാരക്കാരി വിവരം അമ്മയെ അറിയിച്ചത്. തുടർന്ന് അമ്മ ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും പെൺകുട്ടിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Top