വീണ്ടും ‘സെല്‍ഫി’ അപകടം; നദിയില്‍ വീണ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കുഴിത്തുറ: സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി നദിയില്‍ വീണ വിദ്യാര്‍ത്ഥിയും രക്ഷിക്കാന്‍ ശ്രമിച്ച കൂട്ടുകാരനും മുങ്ങി മരിച്ചു. കൊല്ലം തോട്ടയ്ക്കാട് എള്ളുവിള പുത്തന്‍വീട്ടില്‍ അശോകന്റെ മകന്‍ അശ്വിന്‍ അശോക്(19), ആറ്റിങ്ങല്‍ എല്‍എംഎസ് ചര്‍ച്ചിനു സമീപം കൊച്ചുവീട്ടുവിള വീട്ടില്‍ അജിയുടെ മകന്‍ അഭയ്(19) എന്നിവരാണ് മരിച്ചത്.

പടന്താലുമൂട്ടിലെ സ്വകാര്യ പാരാമെഡിക്കല്‍ കോളേജിലെ ബിഎസ്സി ഡയാലിസിസ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഇന്നലെ കോളജിന് അവധിയായതിനാല്‍ സുഹൃത്തുക്കളായ നാലംഗസംഘം പതിനൊന്നുമണിയോടെ താമ്രപര്‍ണി നദിയുടെ മടിച്ചല്‍ ഭാഗത്ത് കുളിക്കാന്‍ എത്തിയതായിരുന്നു.

ആ സമയം അശ്വിന്‍ സമീപത്തെ പാറയില്‍നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീണു. ഇതുകണ്ട് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച അഭയും വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഇരുവരെയും നാട്ടുകാര്‍ കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കളിയിക്കവിള പൊലീസ് കേസെടുത്തു

Top