നാഗാലാന്റ് വെടിവയ്പ്പ്; അസം റൈഫിള്‍സ് ക്യാമ്പിന് നേരെ നാട്ടുകാരുടെ ആക്രമണം, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

കൊഹിമ: നാഗാലാന്റില്‍ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ 12 ഗ്രാമീണര്‍ ഉള്‍പ്പടെ 13 പേര്‍ മരണമടഞ്ഞ സംഭവത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. അസം റൈഫിള്‍സ് ക്യാമ്പിനുനേരെ നാട്ടുകാര്‍ ആക്രമണം നടത്തി. മോണ്‍ നഗരത്തിലെ ക്യാമ്പിലാണ് ആക്രമണമുണ്ടായത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളും വാഹനങ്ങളും തടയുകയും തകര്‍ക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ആകാശത്തേക്ക് വെടിവച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അസം റൈഫിള്‍സ് അറിയിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി മോണ്‍ ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ റദ്ദാക്കി. സംസ്ഥാന തലസ്ഥാനമായ കൊഹിമയിലെ ഹോണ്‍ബില്‍ ഫെസ്റ്റിവെലും നിര്‍ത്തിവച്ചു. വെടിവയ്പ്പില്‍ മരിച്ച നാട്ടുകാരുടെ മൃതദേഹം സംസ്‌കരിക്കാനെത്തിച്ച പളളിയിലും സംഘര്‍ഷമുണ്ടായി. സംസ്‌കാരം നാളത്തേക്ക് മാറ്റി.

മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് മോണ്‍. ഇവിടെ വിഘടനവാദികളുടെ ആക്രമണത്തെക്കുറിച്ച് സുരക്ഷാസേനയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിനിടെ ഖനിയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തദ്ദേശവാസികളായ തൊഴിലാളികളെ കണ്ട് വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് വെടിവച്ചത്. സംഭവത്തില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

Top