ദുബൈ: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് യു.എ.ഇയിലെത്തി. ഞായറാഴ്ച രാത്രി അബൂദബി വിമാനത്താവളത്തിൽ എത്തിയ ബെന്നറ്റിനെ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് സ്വീകരിച്ചു. ആദ്യമായാണ് ഇസ്രായേൽ പ്രധാനമന്ത്രി ഗൾഫ് രാഷ്ട്രം സന്ദർശിക്കുന്നത്. തിങ്കളാഴ്ച അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനുമായി കൂടിക്കാഴ്ച നടത്തും.
ഇറാൻ- ഇസ്രായേൽ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ് ചർച്ചയെ നോക്കിക്കാണുന്നത്. ഇരുരാജ്യങ്ങളും യുദ്ധപ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കാനുള്ള ശ്രമത്തിന് ചുക്കാൻ പിടിക്കുന്നത് യു.എ.ഇയാണ്. യു.എ.ഇ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് കഴിഞ്ഞ ദിവസം ഇറാനിലെത്തി പ്രസിഡൻറ് ഇബ്രാഹീം റഈസിയെ സന്ദർശിച്ചിരുന്നു.