നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

അതേസമയം നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിന്റെ സാധ്യത മുന്നില്‍ കണ്ടാണ് നാദിര്‍ഷ മുന്‍കൂര്‍ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യുമെന്നു പോലീസ് ഭീഷണിപ്പെടുത്തുന്നെന്നും പോലീസിന്റെ കനത്ത സമ്മര്‍ദം നേരിടാന്‍ കഴിയുന്നില്ലെന്നും കാണിച്ചാണ് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തെറ്റായ മൊഴികള്‍ പറയാന്‍ പോലീസ് ആവശ്യപ്പെടുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് അപേക്ഷ പരിഗണിക്കുക.

ബുധനാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനായി കൊച്ചിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നാദിര്‍ഷ. ആശുപത്രി വിട്ടാലുടന്‍ ചോദ്യം ചെയ്‌തേക്കും.

കേസില്‍ തെളിവ് നശിപ്പിക്കുന്നതിലും ഗൂഢാലോചനയിലും നാദിര്‍ഷാക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഒന്നാം പ്രതി പള്‍സര്‍ സുനി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നാദിര്‍ഷയെ സംശയത്തിന്റെ നിഴലിലാക്കിയത്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം 13 മണിക്കൂറോളം നാദിര്‍ഷായെയും ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു.

Top