രാജ്യത്തെ വിഭജിക്കാനും സേനയുടെ ആത്മവീര്യത്തെ തകര്‍ക്കാനുമാണ് രാഹുലിന്റെ ശ്രമം

ന്യൂഡല്‍ഹി: നിര്‍ണായക സമയത്ത് രാഹുല്‍ ഗാന്ധി രാജ്യത്തെ വിഭജിക്കാനും ഇന്ത്യന്‍ സേനയുടെ ആത്മവീര്യത്തെ തകര്‍ക്കാനുമാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രാഹുല്‍ തുടര്‍ച്ചയായ വിമര്‍ശന ശരങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് നഡ്ഡ രംഗത്തെത്തിയത്.

മുമ്പ് കോണ്‍ഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒപ്പുവെച്ച ധാരണാപത്രത്തിന്റെ പ്രഭാവത്തിലാണോ രാഹുല്‍ ഇത്തരത്തില്‍ ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതെന്നും നഡ്ഡ ട്വിറ്ററിലൂടെ ചോദ്യമുയര്‍ത്തി. പഴയ മാധ്യമ വാര്‍ത്തകളെ ഉദ്ധരിച്ചുകൊണ്ടാണ് ബിജെപി അധ്യക്ഷന്‍ രാഹുലിനെതിരേ രംഗത്തെത്തിയത്.

ആദ്യം കോണ്‍ഗ്രസ് ചൈനയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് മുന്നില്‍ അടിയറവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഡോക്ലാം സംഘര്‍ഷ സമയത്ത് രാഹുല്‍ ഗാന്ധി രഹസ്യമായി ചൈനീസ് എംബസിയില്‍ പോയിരുന്നുവെന്നും ജെ.പി നഡ്ഡ ആരോപിച്ചു.

Top