ഇന്ത്യന്‍ ക്രിക്കറ്റിലെ വനിതാ താരങ്ങളടക്കം അഞ്ചു പേര്‍ക്ക് നാഡയുടെ നോട്ടീസ്

മുംബൈ: മൂന്ന് മാസം റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാര, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, വനിതാ താരങ്ങളായ സ്മൃതി മന്ദാന, ദീപ്തി ശര്‍മ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ).

കഴിഞ്ഞ മൂന്ന് മാസക്കാലം എവിടെയായിരുന്നുവെന്ന് നാഡയെ അറിയിക്കാത്തതിനാണ് നോട്ടീസ്. സംഭവത്തില്‍ ബിസിസിഐ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ പറഞ്ഞു.

രണ്ട് തരത്തില്‍ ആന്റി ഡോപ്പിംഗ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍(എഡിഎഎംഎസ്) വിവരങ്ങള്‍ നല്‍കാനുള്ള സൗകര്യമുണ്ട്. കായിക താരങ്ങള്‍ക്ക് നേരിട്ടോ, കളിക്കാര്‍ക്ക് വേണ്ടി അതാത് അസോസിയേഷനോ ഇത് പൂരിപ്പിച്ച് നല്‍കാം. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസമായി ബിസിസിഐയുമായി കരാറുള്ള അഞ്ച് താരങ്ങള്‍ ഇത് നല്‍കിയിട്ടില്ല.

എഡിഎഎംഎസ് പാസ്വേഡുമായി ബന്ധപ്പെട്ട പ്രശ്‌നം മൂലമാണ് വിവരങ്ങള്‍ നല്‍കാന്‍ കഴിയാതിരുന്നത് എന്നും ഇപ്പോള്‍ പ്രശ്‌നം പരിഹരിച്ചും എന്നുമാണ് ബിസിസിഐയുടെ വിശദീകരണം. മൂന്ന് തവണ ഇത്തരത്തില്‍ വിവരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉത്തേജകവിരുദ്ധ നയത്തിന്റെ ഭാഗമായി ആ പ്ലേയറെ രണ്ട് വര്‍ഷത്തേക്ക് വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നാഡക്ക് അധികാരമുണ്ട്.

Top