മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിങ് അധികാരമേറ്റു

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ബിരേന്‍ സിങ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

ബിരേന്‍ സിങ്ങിനെ ഐകകണ്‌ഠ്യേനയാണ് ബിജെപി മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്. മണിപ്പൂരില്‍ ബി ജെ പി വ്യക്തമായ ആധിപത്യം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം വൈകുകയായിരുന്നു. ബിരേന്‍ സിംഗും മുതിര്‍ന്ന എം എല്‍ എ ബിശ്വജിത് സിംഗും തമ്മിലുള്ള തര്‍ക്കമായിരുന്നു കാരണം. കേന്ദ്ര നിരീക്ഷകരില്‍ ഒരാളായ നിര്‍മല സീതാരാമന്‍ ആണ് ഇന്നലെ തീരുമാനം പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ ശരിവച്ചാണ് മണിപ്പൂരില്‍ ബിജെപി ഭരണത്തുടര്‍ച്ചയുറപ്പിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയും മണിപ്പൂരില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുകയാണ്. മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഒന്‍പത് സീറ്റുകള്‍ നേടി എന്‍പിപി വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. മണിപ്പൂരില്‍ ഉറച്ച വേരുകളുണ്ടായിരുന്ന കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

വികസനം പറഞ്ഞ് വോട്ടു പിടിച്ചാണ് ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനായത്. മുഖ്യമന്ത്രി ബിരേന്‍ സിംഗ്,വിദ്യാഭ്യാസ മന്ത്രി രാധേശ്യാം തുടങ്ങിയ ബിജെപിയുടെ താര സ്ഥാനാര്‍ഥികള്‍ അധികവും വിജയിച്ചു.

മത്സരിച്ച ഇരുപത് മണ്ഡലങ്ങളില്‍ ഒന്‍പത് സീറ്റ് നേടിയ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഇതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കരുത്തുറ്റ കക്ഷിയായി മാറി. പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായ മണിപ്പൂര്‍ ഭരിച്ച കോണ്‍ഗ്രസിന് ഇത്തവണ രണ്ടക്കത്തില്‍ പോലും എത്താന്‍ കഴിഞ്ഞില്ല. പരാജയപ്പെട്ടവരില്‍ മണിപ്പൂര്‍ പിസിസി പ്രസിഡന്റ് എന്‍. ലോകന്‍ സിംഗുമുണ്ട്. നാഗ ഗോത്ര മേഖലകളില്‍ മാത്രം മത്സരിച്ച എന്‍പിഎഫിന് കോണ്‍ഗ്രസിനേക്കാള്‍ സീറ്റ് നേടാനായി. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ കോണ്‍ഗ്രസ് പാടെ തുടച്ചു മാറ്റപ്പെട്ടു.

Top