ദേവനന്ദയുടെ മരണം;എല്ലാവശങ്ങളും അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍

കൊല്ലം: കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നനാട്ടുകാരുടയും ബന്ധുക്കളുടേയും ആരോപണം. സംഭവത്തില്‍ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും ദുരൂഹതയുണ്ടെന്ന ആരോപണങ്ങളും പരിശോധിക്കുമെന്നും കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ പറഞ്ഞു.

അതേസമയം ദുരൂഹത ആരോപിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും പോസ്റ്റുമോര്‍ട്ടം ഉടന്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ പറഞ്ഞു. സംഭവത്തില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം നടത്താനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

20 മണികൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്.കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം.

വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്.അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ കുട്ടി ഇന്നലെ സ്‌കൂളില്‍ പോയിരുന്നില്ല.

കണ്ണനല്ലൂര്‍ നെടുമണ്‍കാവ് ഇളവൂര്‍ തടത്തില്‍മുക്ക് ധനീഷ് ഭവനത്തില്‍ പ്രദീപ് കുമാര്‍ ധന്യ ദമ്പതികളുടെ മകളാണ് പൊന്നു എന്നു വിളിക്കുന്ന ദേവനന്ദ. വിദേശത്തുള്ള പ്രദീപ് കുമാര്‍ ഇപ്പോള്‍ നാട്ടിലെത്തിയിട്ടുണ്ട്.

Top