ഡോ.ഷാനവാസിന്റെ വേര്‍പാടിന്റെ അഞ്ചാമാണ്ടിലും ദുരൂഹത തുടരുന്നു

മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ പാവങ്ങളുടെ ഡോക്ടര്‍ എന്ന വിശേഷണവുമായി ആദിവാസി മേഖലയിലെ ആതുരസേവനത്തിനിടെ അധികൃതര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം ഡോ.പി.സി ഷാനവാസ് മരിക്കാനിടയായ സംഭവത്തില്‍ അഞ്ചാം വര്‍ഷത്തിലും നിഗൂഢതകള്‍ ചുരുളഴിയുന്നില്ല. മരണ സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സ്ത്രീ പീഢനത്തിന് അറസ്റ്റിലായതും ഷാനവാസിന്റെ പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനെന്ന പേരില്‍ സുഹൃത്തുക്കള്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തതുമടക്കമുള്ള ദുരൂഹതയും ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നു. ഡോ. ഷാനവാസിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പോലീസില്‍ പരാതി നല്‍കിയ അഡ്വ. ശ്രീജിത്ത് പെരുമന പൊലീസിന് മൊഴി പോലും നല്‍കാന്‍ തയ്യാറാവാതെ പിന്‍വാങ്ങിയതുമെല്ലാം ദുരൂഹത പടര്‍ത്തുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ പണം സമാഹരിച്ച് സന്നദ്ധ പ്രവര്‍ത്തനം നടത്തിയാണ് ഡോ. ഷാനവാസ് ശ്രദ്ധേയനായത്. 2015 ഫെബ്രുവരി 13ന് അര്‍ധരാത്രി കോഴിക്കോട്ട് പാര്‍ട്ടിക്കു ശേഷം മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ നിലമ്പൂരിലേക്കു മടങ്ങുന്നതിനിടെയാണ് ഷാനവാസ് മരണപ്പെട്ടത്. നിലമ്പൂരില്‍ നിന്നും പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്കും മൂന്നു മാസത്തിനിടെ ശിരുവാണിയിലേക്കും സ്ഥലം മാറ്റിയതിനെ തുടര്‍ന്നുള്ള മനോവേദനയില്‍ അധികൃതര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി ഷാനവാസ് ജീവന്‍വെടിഞ്ഞു എന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടത്തിയത്.

”ഹേ അധികാരികളേ, നിങ്ങളുടെ നിരന്തരമായ മാനസിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കും”………….. ആദിത്യന്‍ പിന്‍വാങ്ങുന്നു. എന്ന ഷാനവാസിന്റെ എഫ്.ബി പോസ്റ്റ് സ്‌ക്രീന്‍ ഷോട്ടിട്ടായിരുന്നു പ്രചരണം. അന്നത്തെ ഡി.എം.ഒ, ആരോഗ്യ ഡയറക്ടര്‍, മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് എന്നിവരെ സോഷ്യല്‍ മീഡിയ പ്രതികൂട്ടില്‍ നിര്‍ത്തി. എന്നാല്‍ ഷാനവാസിന്റെ മരണം ആത്മഹത്യയല്ലെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മദ്യത്തിന്റെ അംശവും ശ്വാസനാളത്തില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു”. ഷാനവാസ് മരണപ്പെട്ടിട്ടും രണ്ടു മണിക്കൂര്‍ നേരം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കാറോടിച്ചു പോവുകയും കുളിപ്പിച്ച് വസ്ത്രം മാറ്റി തൊട്ടടുത്ത നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കാതെ എടവണ്ണയിലെ ക്ലിനിക്കിലെത്തിച്ചതും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചതുമെല്ലാം ഉത്തരം കിട്ടാത്ത സമസ്യകളാണ്. മദ്യലഹരിയില്‍ ഛര്‍ദ്ദിച്ചപ്പോള്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ശ്വാസനാളത്തില്‍ കുടുങ്ങിയതാവാം മരണകാരണമെന്നായിരുന്നു പോലീസ് നിഗമനം. എങ്ങിനെ ഭക്ഷണാവശിഷ്ടം ശ്വാസനാളത്തില്‍ കുടുങ്ങിയെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ എന്തുകൊണ്ട് ഷാനവാസിനെ ആശുപത്രിയിലെത്തിച്ചില്ല, മരണപ്പെട്ടശേഷം കുളിപ്പിച്ച് വസ്ത്രം മാറ്റിയ ശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രിയ്ക്കു പകരം എന്തിനാണ് അത്യാഹിത ചികിത്സാ സംവിധാനങ്ങളൊന്നുമില്ലാത്ത ക്ലിനിക്കില്‍ കൊണ്ടുപോയത്, ദുരൂഹമരണത്തിനു ശേഷം സോഷ്യല്‍ മീഡിയയില്‍ അധികൃതര്‍ക്കെതിരെ പ്രചരണം നടത്തി മരണ കാരണം മറച്ചുവെച്ചു എന്നതെല്ലാം ഇന്നും ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്.

ഷാനവാസിന്റെ മരണശേഷം ഷാനവാസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആത്മ ട്രസ്റ്റിന്റെ നേതൃത്വം സുഹൃത്തുക്കള്‍ ഏറ്റെടുത്തു. ദിവസങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ സമാഹരിച്ചു. ഷാനവാസിന്റെ മരണശേഷം ദുബായില്‍ ലിയോ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പങ്കെടുത്ത എഴുപതോളം മലയാളികള്‍ ഈ സഹായം പിന്നീടു ജീവകാരുണ്യ പ്രവര്‍ത്തനം ഏറ്റെടുത്ത മരണസമയത്ത് ഷാനവാസിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മമ്പാട് സ്വദേശി എ.കെ.എസ് അനീഷിനും സംഘത്തിനും നല്‍കാന്‍ തീരുമാനിച്ചു. പ്രതിമാസം ഏഴു ലക്ഷത്തോളം രൂപയാണ് ദുബായിയില്‍ നിന്നു മാത്രം ലഭിച്ചത്. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ സമാഹരിച്ചു. പിന്നീട് അനീഷ് പീഡനക്കേസില്‍ അറസ്റ്റിലാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു.

ഷാനവാസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായി ഫേസ്ബുക്കിലൂടെയാണു യുവതി സംഘടനയുമായും അനീഷുമായും അടുത്തത്. എന്‍ജിനീയറിങ് ബിരുദധാരിയായ യുവതിയെ അനീഷ് കോഴിക്കോട്ട് കണ്ടുമുട്ടുകയും തുടര്‍ന്ന് വിവാഹവാഗ്ദാനം നടത്തി പീഡിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. എം.ബി.എ. ബിരുദധാരിയായ അനീഷ് മമ്പാട്ടെ ഒരു ധനിക കുടുംബാംഗമാണ്. ഇതു മറച്ചുവച്ച് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതായി യുവതിയെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് ഇയാളുടെ നിര്‍ദേശ പ്രകാരം യുവതി സന്ദര്‍ശന വിസയില്‍ ദുബായിലെത്തി ജോലി ചെയ്യുകയായിരുന്നത്രേ. പിന്നീട് അനീഷിനു വിസ അയച്ചുകൊടുത്തെങ്കിലും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇയാള്‍ മറ്റൊരു വിസയില്‍ സൗദിയിലേക്കു കടക്കുകയും ചെയ്തു. ചതി തിരിച്ചറിഞ്ഞ യുവതി നാട്ടിലെത്തി പൊലീസില്‍ പരാതിപ്പെട്ടു. അനീഷ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.

ഷാനവാസിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടുകാരനായ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതു വലിയ പോരിനും വഴിയൊരുക്കി. ഒടുവില്‍ 14 തവണ പൊലീസ് ആവശ്യപ്പെട്ടിട്ടും ശ്രീജിത്ത് പെരുമന മൊഴി നല്‍കാന്‍ പോലും എത്തിയില്ല. പരാതിക്കാരന്‍ നിലമ്പൂരിലെത്തി ഷാനവാസിന്റെ സുഹൃത്തുക്കളുടെ സല്‍ക്കാരം സ്വീകരിച്ചു മടങ്ങിയതായും വാര്‍ത്ത വന്നു. ഷാനവാസിന്റെ ദുരൂഹമരണത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടു. ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഈ അന്വേഷണവും എവിടെയും എത്തിയില്ല. കാര്‍ യാത്രയ്ക്കിടെ മരണമടഞ്ഞ ഷാനവാസിനെ കുളിപ്പിച്ചു പുതിയ വസ്ത്രം ധരിപ്പിച്ചാണ് ഒപ്പമുള്ളവര്‍ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ചു ഛര്‍ദിച്ചതു കഴുകികളയാനാണു കുളിപ്പിച്ചതെന്നും മരിച്ചതായി അറിയില്ലായിരുന്നെന്നുമാണ് ഒപ്പമുള്ള സുഹൃത്തുക്കള്‍ പൊലീസിനു നല്‍കിയ മൊഴി. ഛര്‍ദി കാറില്‍ വീഴാതിരിക്കാന്‍ വായ പൊത്തിയപ്പോള്‍ ഭക്ഷണാവശിഷ്ടം അന്നനാളത്തില്‍ കുടുങ്ങിയതാണെന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന തരത്തിലാണ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്.

ഷാനവാസിന്റെ പിതാവും കുടുംബവും ആദ്യഘട്ടത്തില്‍ ഷാനവാസിന്റെ സുഹൃത്തുക്കളുടെ ആത്മ ട്രസ്റ്റുമായി സഹകരിച്ചെങ്കിലും പിന്നീട് വിട്ടു നിന്നു. അനധികൃതമായി പണം പിരിക്കുന്നതിനെതിരെ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഷാനവാസിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ കോടതിയെ സമീപിക്കാനോ നിയമനടപടികള്‍ക്കോ കുടുംബവും രംഗത്തിറങ്ങിയില്ല. അഞ്ചു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ സഹായാഭ്യര്‍ത്ഥന നടത്തി പണം സമാഹരിച്ച് ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയായിരുന്നു ഡോ. ഷാനവാസ് ശ്രദ്ധേയനായത്. ഡോ. ഷാനവാസിന്റെ ദുരൂഹമരണത്തിനു പിന്നില്‍ സോഷ്യല്‍ മീഡിയ വഴി സമാഹരിച്ച പണത്തെ ചൊല്ലിയുള്ള തര്‍ക്കമോ ലഹരി മാഫിയയക്ക് പങ്കുണ്ടോ എന്നതെല്ലാം അന്വേഷിക്കപ്പെടേണ്ടതാണ്.

Top