കോട്ടയത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ജിഷ്ണുവിന്റേത്; ഡിഎൻഎ ഫലം പുറത്ത്

കോട്ടയം : കോട്ടയം നാട്ടകത്തു നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ വൈക്കം വെച്ചൂരിൽ നിന്നും കാണാതായ ജിഷ്ണു ഹരിദാസിന്റേത് തന്നെയെന്നു (23) ഡിഎൻഎ പരിശോധനാഫലം. മറിയപ്പള്ളിക്കു സമീപം നിർമ്മാണ പ്രവർത്തനങ്ങൾക്കായി കാട് നീക്കുന്നതിനിടെ നാലു മാസം മുൻപാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നൽകിയ സാംപിളിന്റെ പരിശോധനാഫലം ഇന്നലെ ലഭിച്ചെന്നു ചങ്ങനാശേരി ഡിവൈഎസ്പി സി.ജെ ജോഫി പറഞ്ഞു.

എസ്പിസിഎസ് വക ഭൂമിയിൽ എംസി റോഡിൽ നിന്ന് 200 മീറ്റർ മാത്രം മാറിയായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങൾക്ക് സമീപം കിടന്നിരുന്ന ബെൽറ്റ്, ചെരിപ്പ്, മൊബൈൽ ഫോണുകൾ, ഷർട്ടിന്റെ അവശിഷ്ടങ്ങൾ, ജീൻസ്, അടിവസ്ത്രം എന്നിവ ജിഷ്ണുവിന്റെ ബന്ധുക്കൾ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ജിഷ്ണുവിന്റെ ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു. കുമരകത്തെ ബാറിലെ ജീവനക്കാരനായ ജിഷ്ണു ഹരിദാസിനെ ജൂൺ മൂന്ന് മുതലാണ് കാണാതായത്.

കുമരകം ചക്രംപടിയില്‍ ബസ്സിറങ്ങിയ ജിഷ്ണു മറ്റൊരു ബസ്സിൽ കോട്ടയത്തേക്ക് പോയെന്നാണ് നിഗമനം. ഇത് സ്ഥിരീകരിച്ച് ബസ് ജീവനക്കാരുടെ മൊഴിയും ലഭിച്ചിരുന്നു. ബസ്സിലിരുന്ന് ഇയാള്‍ തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടക്ടറും മൊഴി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് പൊലീസ് ജിഷ്ണുവിന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെടുത്തത്.

Top