മ്യാന്‍മാറില്‍ ചൈനയുടെ ആസ്തികള്‍ക്കെതിരെ ജനാധിപത്യ അനുകൂല പ്രക്ഷോഭകരുടെ അക്രമം വര്‍ധിക്കുന്നു. ചൈനീസ് ധനസഹായമുള്ള രണ്ട് ഫാക്ടറികള്‍ക്ക് തീയിടുകയും മറ്റ് നിരവധി സ്ഥാപനങ്ങളും മറ്റും ആക്രമിക്കപ്പെടുകയും ചെയ്തു. ഇവരെ നേരിടാന്‍ സൈന്യത്തിന് കര്‍ശന നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം മാത്രം പ്രതിഷേധക്കാര്‍ക്കെതിരെ സേന നടത്തിയ വിവേചനരഹിതമായ വെടിവെയ്പില്‍ 38പേരാണ് കൊല്ലപ്പെട്ടത്. മ്യാന്‍മാറില്‍ ഉണ്ടായ സൈനിക അട്ടിമറിക്കു പിന്നില്‍ ചൈനയാണെന്ന് സംശയം മ്യാന്‍മാറില്‍ ശക്തമാണ്.
ഇക്കാരണം കൊണ്ടുകൂടിയാണ് ബെയ്ജിംഗിന്റെ നിയന്ത്രണത്തിലും ധനസഹായത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അക്രമത്തിന് ഇരയാകുന്നത്. തെരുവിലിറങ്ങുന്നവരെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുകയാണെങ്കിലും പ്രതിഷേധത്തിന് ദിനംപ്രതി ചൂടേറുകയാണ്.
മ്യാന്‍മറിലെ ചൈനീസ് എംബസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സൈനിക അട്ടിമറിക്കെതിരായി നിരന്തരമായ കുറ്റപ്പെടുത്തലുകളും തീവ്രാക്ഷേപങ്ങളും കൊണ്ട് നിറയുന്ന സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നുന്നത്. ചൈനീസ് സ്വത്തുക്കളെ ആക്രമിക്കുന്നവരെ ശിക്ഷിക്കണമെന്ന് എംബസിയുടെ പ്രസ്താവന വന്നതിനു ശേഷം സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രമണം പ്രതിഷേധക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ചൈനയുടെ ധനസഹായമുള്ള തുറമുഖമായ ക്യാക്ഫിയുവില്‍ നിന്ന് യുനാന്‍ പ്രവിശ്യയിലേക്കുള്ള എണ്ണ, വാതക പൈപ്പ്‌ലൈനിന് തീയിടാമെന്ന് ബര്‍മീസ് സോഷ്യല്‍ മീഡിയയിലെ പല പോസ്റ്റുകളും ഭീഷിപ്പെടുത്തുന്നുമുണ്ട്.