മ്യാൻമറിൽ ഏഴ് വയസുകാരിയെ പൊലീസ് വെടിവെച്ചു കൊന്നു

മ്യാൻമറിൽ  ഏഴു വയസുകാരിയെ  പൊലീസ്  വെടിവെച്ചു കൊന്നു. ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്കു ശേഷം രാജ്യത്ത് കൊല്ലപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞ ആളാണ് ഖിൻ മ്യോ ചിറ്റ്. ചൊവ്വാഴ്ച വൈകിട്ടാണ് ഖിൻ മ്യോക്ക് വെടിയേറ്റത്. പിതാവിന്റെ പക്കലേക്ക് ഓടുമ്പോഴാണ് കുട്ടിക്ക് വെടിയേറ്റതെന്ന് ഏഴ് വയസുകാരിയുടെ കുടുംബം പറഞ്ഞു. മണ്ടാലെയിൽ സൈന്യം റെയ്ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. പട്ടാളത്തിനെതിരെയുള്ള പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അടിച്ചമർത്തൽ തുടരുകയാണ്. പട്ടാള അട്ടിമറിക്ക് ശേഷം കൊല്ലപ്പെട്ടവരിൽ ഇരുപതിൽ അധികം കുട്ടികളുണ്ടെന്നാണ് പ്രദേശത്തെ മനുഷ്യാവകാശ പ്രവർത്തകർ വ്യക്തമാക്കുന്നത്.

164 പേരാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് സൈന്യം പറയുന്നത്. എന്നാൽ ഇത് തെറ്റാണെന്നും 261 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേഴ്സ് (എഎപിപി) എന്ന സംഘടന വ്യക്തമാക്കുന്നു.

പ്രതിഷേധത്തിനിടെ ആളുകൾ കൊല്ലപ്പെട്ടതിൽ സൈന്യം ചൊവ്വാഴ്ച ഖേദം പ്രകടിപ്പിച്ചിരുന്നു. കൂടാതെ രാജ്യത്ത് അരാജകത്വവും അക്രമവും അഴിച്ചുവിട്ടതിന് പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്നവരെ കുറ്റപ്പെടുത്തുകയും ചെയ്തു. ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്നതിനായി  പൊലീസ്  നടത്തുന്ന റെയ്ഡിനിടെ ക്രൂര മർദ്ദനമാണ് അഴിച്ചുവിടുന്നതെന്നും ചിലപ്പോൾ വെടിയുതിർക്കാറുണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു.

Top