‘കറുപ്പ്’ കൃഷിയിൽ അഫ്ഗാനിസ്ഥാനെ പിന്തള്ളി മ്യാന്‍മർ; കണക്കുകൾ പുറത്തുവിട്ട് യുഎന്‍

ഷാന്‍ : കറുപ്പ് ഉത്പാദനത്തിൽ അഫ്ഗാനിസ്ഥാനെ പിന്തള്ളി മ്യാന്‍മർ. യുഎന്‍ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ ലോകത്തിൽ ഏറ്റവുമധികം കറുപ്പ് കൃഷി ചെയ്യുന്ന രാജ്യമായി മ്യാന്‍മർ. അഫ്ഗാനിസ്ഥാനിലെ കറുപ്പ് ഉത്പാദനത്തെ ബഹുദൂരം പിന്തള്ളിയാണ് മ്യാന്‍മറിന്റെ കുതിപ്പ്. മുന്‍ വർഷത്തെ അപേക്ഷിച്ച് 36 ശതമാനം വളർച്ചയാണ് കറുപ്പിന്റെ ഉത്പാദനത്തിൽ മ്യാന്‍മറിനുള്ളത്. 1080 ടൺ കറുപ്പാണ് മ്യാന്‍മർ ഉത്പാദിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലെ കറുപ്പ് ഉത്പാദനം 330 ടണ്ണാണ്. താലിബാന്‍ മയക്കുമരുന്നുകൾക്ക് വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ 95 ശതമാനമാണ് അഫ്ഗാനിസ്ഥാനിലെ കറുപ്പ് ഉത്പാദനത്തിൽ കുറവുണ്ടായത്.

ആഭ്യന്തര കലാപങ്ങൾ വ്യാപകമായതോടെ മ്യാന്‍മറിലെ വരുമാനത്തിനുള്ള ഏക മാർഗമായി കറുപ്പ് കൃഷി മാറുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് യുഎന്‍ റിപ്പോർട്ട് വിശദമാക്കുന്നത്. സർക്കാർ ഇടപെടലുകളിലെ വീഴ്ചയും ഫെബ്രുവരി മാസത്തിലെ സൈനിക ഭരണവും കർഷകരെ രഹസ്യമായി പ്രാദേശിക തലങ്ങളിൽ വരെ കറുപ്പ് കൃഷി ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. മയക്കുമരുന്നായി ഹെറോയിന്‍ നിർമ്മാണത്തിലെ സുപ്രധാന ഘടകമാണ് കറുപ്പ്. ദശാബ്ദങ്ങളായി മ്യാന്‍മറിൽ കറുപ്പ് കൃഷി ചെയ്യുന്നുണ്ട്. ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ വിഘടനവാദികൾക്ക് സഹായകരമാകുന്നത് കറുപ്പ് കൃഷിയിൽ നിന്നുള്ള വരുമാനമാണ്. എന്നാൽ കഴിഞ്ഞ വർഷം മുന്‍കാലങ്ങളിലേക്കാൽ വിഭിന്നമാണ് ആഭ്യന്തര കലാപങ്ങളുടെ അവസ്ഥ. ഇതോടെ കറുപ്പ് കൃഷിയിൽ വലിയ വർധനവാണ് ഉണ്ടായത്. കറുപ്പ് കൃഷി വളരെ വ്യാവസായിക അടിസ്ഥാനത്തിൽ വളവും ജലസേചനവും അടക്കമുള്ളവ നൽകിയാണ് മ്യാന്‍മറിൽ കൃഷി ചെയ്യുന്നത്.

കറുപ്പ് കൃഷിയിൽ നിന്നുള്ള വരുമാനവും കൂടുതൽ ആളുകളെ ഈ കൃഷിയിലേക്ക് ആകർഷിക്കുന്നുണ്ട്. മ്യാന്‍മറിന്റെ സാമ്പത്തിക വ്യവസ്ഥയേയും കറുപ്പ് കൃഷി സ്വാധീനിച്ചിട്ടുണ്ട്. മ്യാനമറിലെ ഷാനിലെ വടക്കന്‍ മേഖലയിലെമ്പാടും കറുപ്പ് കൃഷി വ്യാപിചിട്ടുണ്ട്. മ്യാന്‍മറിന്റെ മറ്റ് മേഖലയിൽ ജോലി നഷ്ടമായവരും ഷാന്‍ മേഖലയിലേക്കാണ് എത്തുന്നത്. 154 ടണ്‍ ഹെറോയിനാണ് മ്യാന്‍മറിൽ നിന്ന് കയറ്റുമതി ചെയ്തതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. 2.2 ബില്യണ്‍ ഡോളറാണ് ഇതിലൂടെ ലഭിക്കുന്ന വരുമാനം. ഗോൾഡന്‍ ട്രയാംഗിൾ എന്ന് പ്രശസ്തമായ മ്യാന്‍മർ, തായ്ലാന്‍ഡ്, ലാഗോസ് എന്നിവിടങ്ങൾ കാലങ്ങളായി വലിയ രീതിയിലാണ് ഹെറോയിൻ നിർമ്മാണത്തിൽ ഉറവിടമായിട്ടുള്ളത്.

Top