റോഹിങ്ക്യ ; ബ്രിട്ടീഷ് പാർലമെന്ററി പ്രതിനിധികൾക്ക് വിസ നിഷേധിച്ചു മ്യാൻമർ എംബസി

Myanmar

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്ററി പ്രതിനിധികൾക്ക് മ്യാൻമറിലേയ്ക്കുള്ള വിസ നിഷേധിച്ച് ലണ്ടനിലെ മ്യാൻമർ എംബസി. മ്യാൻമറിലെ ബർമ്മ സന്ദർശിക്കാൻ തയാറെടുത്തിരുന്ന അന്താരാഷ്ട്ര വികസന സമിതിയ്ക്കാണ് മ്യാൻമർ എംബസി വിസ നിഷേധിച്ചത്.

ബംഗ്ലാദേശിലും ബര്‍മയിലും അന്താരാഷ്ട്ര വികസന വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇവര്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഈ സംഭവത്തില്‍ ഞങ്ങള്‍ നിരാശരാണെന്നും മാത്രമല്ല മ്യാന്‍മറിലെ റോഹിങ്ക്യന്‍ വിഷയവുമായി സംബന്ധിച്ച ഞങ്ങളുടെ റിപ്പോര്‍ട്ടിന്റെ നേരിട്ടുള്ള പ്രത്യാഘാതമാണ് ഇതെന്നും ലേബര്‍ എംപി, കമ്മിറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ടിഗ്ഗ് പറഞ്ഞു.

സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സൂകി ഉൾപ്പെടെയുള്ള സർക്കാർ മന്ത്രിമാരും പട്ടാളക്കാരും തമ്മിൽ നടത്താനിരുന്ന കൂടിക്കാഴ്ചകൾ റദ്ദാക്കിയിട്ടുണ്ടെന്നും ടിഗ്ഗ് വ്യക്തമാക്കി.

റോഹിങ്ക്യ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കമ്മിറ്റിയുടെ ആദ്യത്തെ റിപ്പോർട്ട് 2018, ജനുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു. റോഹിങ്ക്യൻ ജനതകൾക്ക് നേരെയുള്ള ആക്രമണം , അവരുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ വളരെ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച റിപ്പോർട്ടായിരുന്നു ഇത്.

“ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക അതിക്രമങ്ങൾ ബർമീസ് സൈന്യത്തിന്റെ യുദ്ധ മുറയായി റോഹിങ്ക്യൻ ജനതയ്ക്ക് നേരെ നടത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

മ്യാൻമറിലേയ്ക്ക് റോഹിങ്ക്യൻ അഭയാർഥികളെ തിരികെ സ്വീകരിക്കുന്നതിൽ ഗുരുതരമായ അപകടസാധ്യത ഉണ്ടെന്നും നിയമപരമായ അവകാശങ്ങൾ അവർക്ക് നൽകുന്നതിൽ മ്യാൻമർ ഭരണകുടം ഉറപ്പ് നൽകണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ അയൽ രാജ്യമായ ബംഗ്ലാദേശില്‍ എത്തിചേർന്നിട്ടുണ്ട്. വംശീയ ശുദ്ധീകരണത്തിന്റെ പാഠപുസ്തകം എന്നാണ് ഈ ക്രൂരതയെ ഐക്യരാഷ്ട്ര സഭ വിലയിരുത്തിയത്.

ബംഗ്ലാദേശിൽ നിന്ന് റോഹിങ്ക്യന്‍ ജനതകളെ തിരിച്ചയക്കുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം മാതൃരാജ്യത്തേക്ക് മടങ്ങാൻ താൽപര്യമുള്ളവരെ മാത്രം മടക്കി അയച്ചാൽ മതിയെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചിരിക്കുന്നത്. മാത്രമല്ല മ്യാൻമറിലെയ്ക്ക് തിരികെ പോകുന്നതിന് റോഹിങ്ക്യൻ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

തിരികെ എത്തുന്ന റോഹിങ്ക്യൻ ജനങ്ങൾക്ക് നൽകുന്നത് സുരക്ഷിതമായ സംരക്ഷണമായിരിക്കണമെന്നും , അടിസ്ഥാനപരമായ അവരുടെ ആവശ്യങ്ങൾ നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പ് നൽകണമെന്നും ലോക മനുഷ്യവകാശ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Top