യാങ്കോൺ:ബംഗ്ലാദേശുമായി അഭയാർഥി പുനരധിവാസ കരാറിൽ ഒപ്പുവയ്ക്കുന്ന സമയത്ത് മ്യാൻമർ സൈന്യം നിരവധി റോഹിങ്ക്യൻ ഗ്രാമങ്ങൾ കത്തിച്ചുവെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്.
ഒക്ടോബറിലും നവംബറിലുമാണ് 40 ഗ്രാമങ്ങൾ നശിപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ ഏകദേശം 354 ഗ്രാമങ്ങൾ സൈന്യം ഭാഗികമായി അല്ലെങ്കിൽ പൂർണമായി തുടച്ചു നീക്കിയിരുന്നുവെന്ന് ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച റൈറ്റ്സ് വാച്ച് വ്യക്തമാക്കി.
ഇത് റോഹിങ്ക്യൻ ജനതകളെ ഭയപ്പെടുത്തുന്നതിനാണെന്നും റൈറ്റ്സ് വാച്ച് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് റോഹിങ്ക്യകള്‍ക്ക് നേരെ ആഗസ്റ്റ് മുതല്‍ ഭായാനകമായ ആക്രമണങ്ങളാണ് മ്യാന്മാർ സൈന്യം നടത്തിയത്.
റോഹിങ്ക്യന്‍ മുസ്ലീമുകൾക്കുമേൽ ശക്തമായ ആക്രമണം നടത്തി അവരെ ഇല്ലാതാകുകയായിരുന്നു മ്യാന്മാർ ഭരണകൂടത്തിന്റെ ലക്ഷ്യം.
റാഖൈനില്‍ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 625,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇതിനകം ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്, കുറച്ചുപേര്‍ ഇന്ത്യയിലുമുണ്ട്.
റോഹിങ്ക്യകള്‍ നേരിട്ട ഈ ആക്രമണത്തെ മുസ്ലിം ന്യൂനപക്ഷത്തിന്റെ വംശീയ ശുദ്ധീകരണമെന്ന് ഐക്യരാഷ്ട്രസഭയും യു.എസും വിശേഷിപ്പിച്ചിരുന്നു.
ആഗോളതലത്തിൽ നിന്ന് ഉണ്ടായ ശക്തമായ സമ്മർദങ്ങൾ കാരണം ആങ് സാൻ സൂകി അഭയാർത്ഥികളെ ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുപോകുന്നതിന് കരാർ ഒപ്പുവെച്ചു.
എന്നാൽ ഈ കരാർ മ്യാൻമർ ഭരണകൂടം ഉത്തരവാദിത്തത്തോടെ നടപ്പാക്കുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിച്ചു.
ഗ്രാമങ്ങളുടെ യഥാർത്ഥ കണക്കുകൾ വ്യക്തമല്ല. ഇനിയും വർധനവ് ഉണ്ടാകുമെന്നും റൈറ്റ്സ് വാച്ച് അറിയിച്ചു.