‘കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം വല്ലാതെ അസ്വസ്ഥമായിരുന്നു’; ക്ഷേത്ര ദര്‍ശനം നടത്തി കങ്കണ റണൗത്ത്

ബോളിവുഡ് ചിത്രം ‘തേജസി’ന്റെ പരാജയത്തിന് ശേഷം ക്ഷേത്ര ദര്‍ശനം നടത്തി നടി കങ്കണ റണൗട്ട്. കുറച്ചുദിവസങ്ങളായി തന്റെ ഹൃദയം അസ്വസ്ഥമാണെന്നും സമാധാനം ലഭിക്കാന്‍ വേണ്ടിയാണു ക്ഷേത്ര ദര്‍ശനം നടത്തിയതെന്നും കങ്കണ എക്സില്‍ കുറിച്ചു. ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചില ചിത്രങ്ങളും അവര്‍ പങ്കുവച്ചു. കഴിഞ്ഞ എട്ട് വര്‍ഷത്തെ കങ്കണ റണൗട്ടിന്റെ കരിയറില്‍ ഏറ്റവും വലിയ പരാജയമാണ് ‘തേജസ്’ എന്ന പുതിയ ചിത്രം നേരിട്ടത്. 60 കോടി മുടക്കി നിര്‍മിച്ച ചിത്രം നാല് ദിവസം കൊണ്ട് നാലേകാല്‍ കോടി രൂപ മാത്രമാണ് നേടിയത്.

”കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം വല്ലാതെ അസ്വസ്ഥമായിരുന്നു, ദ്വാരകാധീഷ് സന്ദര്‍ശിക്കാന്‍ എനിക്ക് തോന്നി, ശ്രീകൃഷ്ണന്റെ ഈ ദിവ്യനഗരമായ ദ്വാരകയില്‍ കാല്‍ കുത്തിയ ഉടനെ എന്റെ ആശങ്കകളെല്ലാം അസ്തമിച്ചതായി തോന്നുന്നു. എന്റെ മനസ്സ് സ്ഥിരമായി, എനിക്ക് അനന്തമായ സന്തോഷം തോന്നി. അല്ലയോ ദ്വാരകയുടെ നാഥാ, അങ്ങയുടെ അനുഗ്രഹം എന്നും എന്റെകൂടെ ഉണ്ടാകട്ടെ. ഹരേ കൃഷ്ണ”. ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ചു.

സര്‍വേഷ് മേവാര സംവിധാനം ചെയ്ത ‘തേജസ്’ ഒക്ടോബര്‍ 27 നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. റോണി സ്‌ക്രൂവാല നിര്‍മ്മിച്ച ചിത്രം ബോക്‌സ് ഓഫിസില്‍ വമ്പന്‍ പരാജയമായിരുന്നു. കങ്കണയെ കൂടാതെ അന്‍ഷുല്‍ ചൗഹാന്‍, വരുണ്‍ മിത്ര, ആശിഷ് വിദ്യാര്‍ത്ഥി, വിശാഖ് നായര്‍, കശ്യപ് ശങ്കരി, സുനിത് ടണ്ടന്‍, റിയോ കപാഡിയ, മോഹന്‍ അഗാഷെ, മുഷ്താഖ് കാക്ക് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കങ്കണയുടെ തുടര്‍ച്ചയായ 11-ാം ബോക്സ് ഓഫിസ് പരാജയമാണ് ‘തേജസ്’. 2015ല്‍ ഇറങ്ങിയ തനു വെഡ്സ് മനുവാണ് അവസാന ഹിറ്റ.് തുടര്‍ന്ന് ഇറങ്ങിയ ഐ ലവ് എന്‍വൈ, കട്ടി ബട്ടി, റംഗൂണ്‍, സിമ്രാന്‍, മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി, ജഡ്ജ്മെന്റല്‍ ഹേ ക്യാ തുടങ്ങിയ സിനിമകള്‍ തുടര്‍ച്ചയായി പരാജയം ഏറ്റ് വാങ്ങിയവയാണ്.

അടുതിടെ ഇറങ്ങിയ തമിഴ് ചിത്രം ‘ചന്ദ്രമുഖി 2’ ബോക്സ് ഓഫിസില്‍ വലിയ പരാജയമായിരുന്നു. 2022 ല്‍ കങ്കണ നായികയായി എത്തിയ ധക്കഡ് എന്ന ഹിന്ദി ചിത്രവും ദുരന്തമായിരുന്നു. 85 കോടി മുടക്കിയ ചിത്രത്തിന് ആകെ നേടാനായത് 4 കോടി രൂപ മാത്രമാണ്.

Top