എന്റെ കരിയറിന് അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു; മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്ന് ചേതന്‍ ഭഗത്

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് പ്രതിസന്ധി, നീറ്റ് ജെഇഇ പരീക്ഷകള്‍ നടത്തുന്നതിലെ ആശങ്ക എന്നിവയാണു പ്രധാന വിഷയങ്ങളെന്നും അദ്ദേഹം പറഞ്ഞു.സുശാന്തിനോട് എല്ലാ ആദരവുമുണ്ട്. അദ്ദേഹത്തെ സ്‌നേഹിക്കുന്നു, എന്റെ കരിയറിന് അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. ത്രീ ഇഡിയറ്റ്‌സിനു ശേഷം മറ്റൊരു സിനിമ ലഭിക്കാതിരുന്ന സമയത്താണു കൈ പോ ചെ നിര്‍മിക്കപ്പെട്ടത്.

സുശാന്താണ് എന്നെ രക്ഷിച്ചത്. സുശാന്തിനോടു പരിഗണനയില്ലെന്നു ദയവായി പറയരുത്. പക്ഷേ ഞങ്ങള്‍ക്ക് ഇന്ത്യയെയും പരിഗണിക്കേണ്ടതുണ്ട്. മാസങ്ങളോളം പ്രൈംടൈം വിഷയമായി ഈ കേസിനെ കാണാനാവില്ല’. ഓരോ രാജ്യത്തിനും അവരുടെ സമ്പദ്വ്യവസ്ഥയില്‍ പ്രശ്നങ്ങളുണ്ട്. ഉത്തരവാദിത്തമുള്ള ഓരോ രാജ്യവും അതില്‍നിന്നു പുറത്തുകടക്കാന്‍ ശ്രമിക്കുന്നു.

നമ്മുടെ ശ്രദ്ധ അങ്ങോട്ടു മാറ്റേണ്ടതുണ്ട്. സുശാന്ത് കേസില്‍ എല്ലാമുണ്ട്. കൊലപാതക ആരോപണം, ആത്മഹത്യ, സിനിമാതാരങ്ങള്‍, ഗൂഢാലോചന സിദ്ധാന്തങ്ങള്‍, രാഷ്ട്രീയം. പക്ഷേ എത്ര വിനോദമൂല്യം ഉള്ളതാണെങ്കിലും ഇതൊരു കഥയല്ല, യഥാര്‍ഥ ജീവിതമാണ്. ഒന്നുകില്‍ സിബിഐയെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കുക അല്ലെങ്കില്‍ നിങ്ങള്‍ക്കു സിബിഐ ആവശ്യമില്ലെന്നു പറയുക എന്നും ചേതന്‍ ഭഗത് പറഞ്ഞു.

Top