കണ്ണൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ രോഗമുക്തനായി. കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന എം.വി ജയരാജന്‍ ആരോഗ്യം ഏറെക്കുറേ പൂര്‍ണ്ണമായും വീണ്ടെടുത്തതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ജയരാജനെ ചൊവ്വാഴ്ച രാവിലത്തെ പരിശോധനകൂടി കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യും.
ജനുവരി 20 നാണ് എം.വി ജയരാജനെ അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശൂപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തി ലെ രണ്ട് അറകളേയും 75 ശതമാനത്തോളം രോഗം ബാധിച്ചിരുന്നു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ശ്വാസോച്ഛ്വാസം പോലും സി-പപ്പ് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ക്രമീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ എന്നിവർ ഇന്നും മെഡിക്കൽ സൂപ്രണ്ടുമായി ജയരാജന്‍റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ചർച്ച നടത്തി. പരിയാരത്തെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു.