ആര്‍.എസ്.എസ്. ആയുധം താഴെ വച്ചാല്‍ മാത്രം സമാധാനം, തുറന്നടിച്ച് സി.പി.എം നേതൃത്വം

കൊച്ചി: കണ്ണൂരില്‍ ആര്‍ എസ് എസ് നടത്തുന്ന കൊലപാതകവും അതിനോടുള്ള പ്രതികരണവും രണ്ടായി കാണണമെന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍. പ്രതികരണക്കൊലപാതകങ്ങള്‍ തെറ്റാണ്. എങ്കിലും ആര്‍ എസ് എസ് നടത്തുന്ന ആസൂത്രിത കൊലപാതകങ്ങള്‍ അവസാനിക്കാതെ പ്രതികരണങ്ങള്‍ അവസാനിക്കില്ലെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

മാധ്യമങ്ങള്‍ കൊലപാതകത്തെ കാണാതെ പ്രതികരണങ്ങളെ പര്‍വ്വതീകരിച്ചു കാണിക്കുകയാണ്. ബിജെപിക്കാര്‍ ആയുധം താഴെ വയ്ക്കാതെ കണ്ണൂരില്‍ സംഘര്‍ഷം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഡിജെഎസിന്റെ നിലപാടിനെകുറിച്ചും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ബി ഡി ജെ എസിന്റെ രാഷ്ട്രീയ ഭാവി അപകടത്തിലാണ്. സ്ഥാനമാനങ്ങളനുസരിച്ചാണ് ബി ഡി ജെ എസിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ബി ഡി ജെ എസിനെ പ്രകോപിപ്പിച്ചിട്ടില്ല. എന്നാല്‍ ആവശ്യമെങ്കില്‍ പ്രകോപിപ്പിക്കാന്‍ മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതു മുന്നണിയിലേക്ക് ബി ഡി ജെ എസിനെ വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

ചെങ്ങന്നൂരില്‍ ബിജെപി വോട്ടിനു പണം നല്കുന്നു. ഒരു ലക്ഷം രൂപ വരെ വീടുകളില്‍ നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് സാരി നല്‍കാമെന്നും വാഗ്ദാനം നല്കുന്നു. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു.

Top